ക്രൈം ഡെസ്‌ക്
തൃശൂർ: പോലീസിന്റെ തലവേദനയായ പൂമ്പാറ്റ സിനി പിടിയിൽ. അറസ്റ്റിലായ ശേഷം സിനി വെളിപ്പെടുത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സമ്പന്നരായ വ്യവസായികളെയാണ് സിനി തട്ടിപ്പിനായി തന്റെ വലയിലാക്കിയിരുന്നത്. ജുവലറി ഉടമയുമായി സൗഹൃദം നടിച്ച് സിനി തട്ടിയെടുത്തത് ലക്ഷങ്ങൾ. തൃശൂരിൽനിന്നുമാണ് സിനി ഉൾപ്പെടെയുളള തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്.
എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് പൂമ്പാറ്റ സിനി എന്ന സിനിലാലു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങി കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കുന്നതായിരുന്നു സിനിയുടെ രീതി. അങ്ങനെ ചെത്തുകാരനുമായി പ്രണയത്തിലായി. ഇയാളെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ഭർത്താവ് മരിച്ചതോടെ തട്ടിപ്പുമായി ഇറങ്ങി. എട്ടുവർഷം മുൻപ് വ്യവസായിയെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് സിനി പൊലീസ് പിടിയിലായി.
വ്യാപാരിക്കൊപ്പം രാത്രി കഴിഞ്ഞപ്പോൾ ഇരുവരും ഒന്നിച്ചുള്ള നഗ്‌നചിത്രമെടുത്ത് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ വരെ വാങ്ങി. പിന്നെയും ഭീഷണി തുടർന്നപ്പോൾ വ്യാപാരി ജീവനൊടുക്കി. മുംബൈയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് സിനിയെ ചെല്ലാനത്ത് വച്ച് 2008 ൽ പൊലീസ് പിടികൂടുന്നത്. പിന്നീട് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് തുടർന്നു.
തൃശൂർ ഹൈറോഡിലുളള പ്രമുഖ ജുവലറിയിൽ ആറുമാസങ്ങൾക്കു മുൻപ് സിനിയെത്തി തട്ടിപ്പ് നടത്തി. ആഡംബര കാറിലാണ് സിനി സ്വർണം വാങ്ങാനെത്തിയത്. 6 ലക്ഷം രൂപയുടെ സ്വർണം വാങ്ങി. 3 ലക്ഷം രൂപ ഉടൻ തന്നെ നൽകി. ഏകമകൾ എംബിബിഎസിന് പഠിക്കുന്നതിനാൽ ഉടൻ ഫീസ് അടയ്ക്കണമെന്നും ബാക്കി 3 ലക്ഷം പിന്നെ തരാമെന്നും പറഞ്ഞു. സിനിയുടെ വാചകമടിയിൽ ജുവലറി ഉടമ വീണു. അടുത്ത ദിവസം സിനി വീണ്ടും ജുവലറിയിലെത്തി. തരാനുളള 3 ലക്ഷം രൂപ കൈയ്യിൽ ഇല്ലെന്നും 17 ലക്ഷം രൂപയുടെ സ്വർണം തൃശൂരിലെ ഒരു സ്ഥാപനത്തിൽ പണയംവച്ചിട്ടുണ്ടെന്നും ഈ സ്വർണമെടുത്ത് തരാമെന്നും പറഞ്ഞു. സിനിയുടെ വാക്കുകൾ വിശ്വസിച്ച് പണവുമായി ജുവലറി ഉടമ സിനിക്കൊപ്പം കാറിൽ പോയി. വഴിമധ്യേ ബൈക്കിൽ എത്തിയ യുവാവിന് പണം കൈമാറാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സിനിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. യുവാവിനെ പൊലീസ് പിടിച്ചെന്നും യുവാവിനെ പൊലീസ് പിടിയിൽനിന്നും ഇറക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. ജുവലറി ഉടമ അതും നൽകി. എല്ലാം കൂടി 21 ലക്ഷം കൈയ്യിൽ കിട്ടിയതോടെ സിനി മുങ്ങി. തട്ടിപ്പാണെന്ന് മനസ്സിലായ ജുവലറി ഉടമ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് സിനി ഇപ്പോൾ അറസ്റ്റിലായത്.
കൊച്ചിയിലെ സിനിയുടെ വീട്ടിൽ പൊലീസ് റെയ്ഡിന് നടത്തിയപ്പോൾ കിട്ടിയത് പാൻഉൽപന്നങ്ങളുടെ വലിയ ശേഖരം. വനിതാ സ്റ്റേഷനിൽ എത്തിച്ച സിനിയെ ദേഹപരിശോധന നടത്തിയപ്പോൾ ബ്ലൗസിനുള്ളിൽ നിന്ന് ഹാൻസിന്റെ അരഡസൻ പായ്ക്കറ്റുകളാണ് ലഭിച്ചത്. സിനിയുടെ വായിൽ എപ്പോഴും വായിൽ ഹാൻസ് ഉണ്ടായിരിക്കും. നന്നായി മദ്യപിക്കുകയും ചെയ്യും. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമായിരുന്നു സിനി നയിച്ചിരുന്നത്. സിനിയുടെ കാർ ഡ്രൈവറുടെ ഒരു മാസത്തെ ശമ്പളം കേട്ട് പൊലീസ് പോലും ഞെട്ടി, മാസ ശമ്പളം ഒരു ലക്ഷം രൂപ.


