ഭൂമി വിവാദം: മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്; അഴിമതി, വിശ്വാസവഞ്ചന, സഭാ നിയമ ലംഘനം എന്നിവ നടന്നു

കൊച്ചി: ഭൂമി വിവാദം കത്തി നില്‍ക്കുന്ന സിറോ മലബാര്‍ സഭയിലെ അങ്കമാലി അതിരൂപത പ്രശ്‌നം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി വില്‍പ്പനയില്‍ പിഴവെന്ന് സമ്മതിക്കുന്നതാണ് റിപ്പോര്‍ട്ട്. പല ഇടപാടുകളും ദുരൂഹമാണെന്നും സഭാനിയമങ്ങള്‍ തന്നെ ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടപാടുകള്‍ പലതും സഭാ സമിതികള്‍ അറിഞ്ഞില്ല. ഉത്തരവാദിത്തപ്പെട്ട വൈദികര്‍ക്കും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കര്‍ദ്ദിനാളിനെതിരെയും അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇടപാടുകള്‍ കര്‍ദ്ദിനാള്‍ അറിഞ്ഞിരുന്നു. ഇടനിലക്കാരനെ കര്‍ദ്ദിനാളിന് വ്യക്തിപരമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് വിവാദത്തിലായതോടെ വൈദിക സമിതി ഇന്ന് യോഗം ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിക്കും. മാര്‍പ്പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ പരാതിയും ഇന്ന് അയക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചു. പോളച്ചന്‍ പുതുപ്പാറ എന്നായാളാണ് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

ഇടപാടില്‍ സമൂഹ സമ്പത്തിന്റെ ദുരുപയോഗം, അഴിമതി, വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ് എന്നിവ നടന്നിട്ടുണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.

Top