കേരളം കാത്തിരുന്ന തീരുമാനമെന്ന് എൽഡിഎഫ് നേതാക്കൾ;വിഎസും പിണറായിയും മുന്നണിക്ക് മുതൽകൂട്ടാകുമെന്ന് പൊതുവികാരം.

തിരുവനന്തപുരം: വിഎസും പിണറായിയും മത്സരിക്കുമെന്ന സിപിഐഎം തീരുമാനത്തെ സ്വാഗതം ചെയ്ത് എല്‍ ഡി എഫ് ഘടകകക്ഷികള്‍. കേരളം കാത്തിരുന്ന തീരുമാനമാണ് സിപിഐഎം കൈക്കൊണ്ടതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സി ദിവാകരന്‍ അഭിപ്രായപ്പെട്ടു. തീരുമാനം ആഹ്ലാദകരമെന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. ഇടതുപക്ഷം നൂറിലധികം സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം സന്തേഷകരമാണെന്ന് പ്രതികരിച്ച ജനതാദള്‍ നേതാവ് മാത്യു ടി തോമസ്, വ്യക്തികള്‍ക്കല്ല ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്കാകും തിരഞ്ഞെടുപ്പില്‍ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് വിഎസും പിണറായിയും മത്സരിക്കണമെന്ന് തീരുമാനിച്ചത്. ചര്‍ച്ചകളില്ലാതെ ഐക്യകണ്ഠമായാണ് തീരുമാനം. വിഎസ് മലമ്പുഴയില്‍ തന്നെ മത്സരിക്കുമെന്നാണ് നിലവിലെ സൂചനകള്‍. പിണറായി ധര്‍മ്മടത്തുനിന്നാകും ജനവിധി തേടുന്നത്. ഇതോടെ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും 6 പേരായിരിക്കും ഇത്തവണ മത്സരിക്കുക. പിണറായി വിജയന്‍, തോമസ് ഐസക്, ഇപി ജയരാജന്‍, എംഎം മണി, ടിപി രാമകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ മത്സരിക്കും. എളമരം കരീം ഇത്തവണ മത്സരിക്കില്ല.സിഐടിയു സംസ്ഥാന സെക്രട്ടറി ആയതു കൊണ്ടാണ്എളമരം മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം എടുത്തത്.

രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുണ്ടായിരുന്നു. വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശമുണ്ട്. നാളെ സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാനക്കമ്മിറ്റിയില്‍ അവതരിപ്പിക്കും. സംസ്ഥാനക്കമ്മിറ്റിയും തീരുമാനം അംഗീകരിച്ചാല്‍ പാര്‍ട്ടി തീരുമാനമായി വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പുറത്തുവരും

Top