തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന 23 വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും 10 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ അഞ്ച് സീറ്റുകള്‍ മാത്രം ജയിച്ച സ്ഥാനത്താണ് ഇടതുമുന്നണി സീറ്റെണ്ണം ഇരട്ടിയാക്കിയത്. ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയമാണ്. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്ത് സീറ്റിലേക്ക് ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് മൂന്നിടത്തേ ജയിക്കാനായൂള്ളു.കണ്ണൂർ ജില്ലയിൽ യുഡിഎഫിന് രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡില്‍ ബിജെപി പിടിച്ചെടുത്തു. 72 വോട്ടിനാണ് ബിജെപിയുടെ വിജയം.

മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ മുഹ്‌സിന എസ്എച്ച് 44 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മുന്നണിയുടെ സിറ്റിംഗ് സീറ്റില്‍ ലീഗിലെ മുഹമ്മത് 464 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
അതേസമയം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ സിപിഐഎമ്മിന്റെ എ സി നസിയത്ത് ബീവി 12 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഷമീമ രണ്ടാമതെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുസ്ലീം ലീഗിന്റെ തന്നെ സീറ്റുകളായിരുന്നു രണ്ടും.മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.

പാലക്കാട് ചിറ്റൂര്‍ തത്തമംഗലം ആറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.രുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. കെടിഎ മജീദ് 470 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പൂക്കോട്ടുകാവ് നോര്‍ത്തില്‍ സിപിഐഎം വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. സിപിഐഎമ്മിലെ സികെ അരവിന്ദാക്ഷന്‍ 31 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ആന്റണി വിജയിച്ചു. 146 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജപമാലമേരിയെയാണ് പരാജയപ്പെടുത്തിയത്.

തൃശൂരിൽ മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി.

എറണാകുളത്ത് എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശാന്തി മുരളി 108 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ പ്രിന്‍സി രാധാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.

ഇടുക്കിയിൽ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. യുഡിഎഫ് 11, എല്‍ഡിഎഫ് 8 എന്നതായിരുന്നു മൂന്നാറിലെ കക്ഷിനില. ഇതില്‍ യുഡിഎഫിലെ രണ്ട് അംഗങ്ങളെ ഇടതുപാളയത്തില്‍ എത്തിച്ചാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ രണ്ട് അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡും കോണ്‍ഗ്രസ് നിലനിര്‍ത്തി. പതിനൊന്നാം വാര്‍ഡായ മൂലക്കടയില്‍ 35 വോട്ടുകള്‍ക്ക് നടരാജനും. പതിനെട്ടാം വാര്‍ഡായ നടയാറില്‍ 59 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ ലക്ഷ്മിയും ആണ് വിജയിച്ചത്.

ആലപ്പുഴയിൽ വെളിയനാട് ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണിത്. ഒറ്റ വോട്ടിനാണ് ബിജെപി വാര്‍ഡ് പിടിച്ചെടുത്തത്.ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ ലഭിച്ചു. സിപിഐഎം വിമതനായി മത്സരിച്ച എംആര്‍ രജ്ഞിത്തിന് 179 വോട്ടുകളാണ് ലഭിച്ചത്.

പത്തനംതിട്ടയിൽ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് എം.ആര്‍174 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി.

കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ കുരിയോട് എല്‍ഡിഎഫ് വിജയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരിഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടം. കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടു. എല്‍ഡിഎഫാണ് ഈ വാര്‍ഡുകള്‍ പിടിച്ചെടുത്തത്.

തിരുവനന്തപുരം ജില്ല തിരുവനന്തപുരം നഗരസഭ വെള്ളാര്‍ ഡിവിഷന്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുന്നനാട് – ബിജെപിക്ക് നഷ്ടമായി. എല്‍ഡിഎഫാണ് വിജയിച്ചത്. അതേ സമയം പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് കോവില്‍വിള ബിജെപി നിലനിര്‍ത്തി. പഴയ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അടയമണ്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.

Top