മലബാറിൽ ആധിപത്യം ഉറപ്പിച്ച് സിപിഎം !ലീഗിനും കോൺഗ്രസിനും അഗ്നിപരീക്ഷ. മൂന്നാംഘട്ടത്തില്‍ കണ്ണുംനട്ട്‌ മുന്നണികള്‍.

തിരുവനന്തപുരം :മലബാർ പിടിച്ചെടുക്കാൻ ഇടതുപക്ഷം .സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന കണ്ണൂരിൽ ഇത്തവണ ഇടതുപക്ഷം സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കും എന്നാണു സൂചനകൾ . മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ നാള മൂന്നാംഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയമായി തെരഞ്ഞെടുപ്പുകളെ നേരിടുന്ന ജില്ലകളായാണ്‌ ഇവ വിലയിരുത്തപ്പെടുന്നത്‌. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടകളും ഈ ജില്ലകളിലാണ്‌. ഈ ഘടകകങ്ങളെല്ലാം എങ്ങനെയായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നതാണ്‌ പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ മുന്നണികളുടെ ഉള്ളിലിരിപ്പ്‌.ഇടതുമുന്നണിയുടെ ശക്‌തികേന്ദ്രങ്ങളായ ജില്ലകളിലാണ്‌ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നഷ്‌ടപ്പെട്ട സ്വാധീനം തിരിച്ചുപിടിയ്‌ക്കാനായി യു.ഡി.എഫ്‌ പരിശ്രമിക്കുന്ന ജില്ലകള്‍ കൂടിയാണ്‌ ഇത്‌. കോൺഗ്രസിനും ലീഗിനും കനത്ത വെല്ലുവിളിയായിരിക്കും ഈ ജില്ലകളിൽ .

ചരിത്രത്തില്‍ ഒരിക്കലുമില്ലാത്തതരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ്‌ യു.ഡി.എഫിന്റെ മലബാറിലെ കരുത്തായ മുസ്ലിം ലീഗ്‌ മുന്നോട്ടുപോകുന്നത്‌. എം.സി കമറുദ്ദീന്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട ഫാഷന്‍ ജൂവലറി തട്ടിപ്പാണ്‌ പ്രധാനവിഷയം. ഇതിന്റെ ഇരകള്‍ ഭൂരിപക്ഷവും ലീഗുകാര്‍ ആണെന്നതാണ്‌ ആ പാര്‍ട്ടിയെ വലയ്‌ക്കുന്നത്‌. പാലാരിവട്ടം പാലവും കെ.എം. ഷാജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതിനിടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇതൊന്നും പരമ്പരാഗത ഉരുക്കുകോട്ടകളില്‍ തങ്ങളെ ബാധിക്കില്ലെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ നിലപാട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായെങ്കിലും അവിടെ നിന്നൊക്കെ കരകയറാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലൂടെ മുസ്ലീംവിഭാഗങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. സമസ്‌തതന്നെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുകയും സി.പി.എമ്മിനെ പിന്തുണയ്‌ക്കുകയും ചെയ്‌തത്‌ ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഗുണകരമാകുമെന്നുമാണ്‌ അവരുടെ കണക്കുകൂട്ടല്‍. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരായ നിലപാടുകള്‍ക്ക്‌ നേരിടേണ്ടിവരുന്ന പീഡനമാണെന്ന പ്രചരണമാണ്‌ ഇടതുമുന്നണി നടത്തുന്നത്‌. അതോടൊപ്പം തന്നെ വെല്‍ഫയര്‍പാര്‍ട്ടി-ലീഗ്‌-കോണ്‍ഗ്രസ്‌-ബി.ജെ.പി ബന്ധമെന്ന ആരോപണവും ഇടതുമുന്നണി ശക്‌തമായിട്ടുണ്ട്‌.

അതേമസയം മുഖ്യമന്ത്രിയുടെ ജില്ലയുള്‍പ്പെടെയാണ്‌ തെരഞ്ഞെടുപ്പിലേക്ക്‌ പോകുന്നത്‌ അവിടെ തദ്ദേശത്തില്‍തന്നെ തിരിച്ചടിയുണ്ടായാല്‍ തുടര്‍ഭരണം എന്ന ഇടതുമുന്നണിയുടെ സ്വപ്‌നം തന്നെ തകരും. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ്‌ യു.ഡി.എഫ്‌ നടത്തുന്നത്‌.

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ ഈ നാലു ജില്ലകളില്‍ കേന്ദ്രീകരിച്ച്‌ ശക്‌തമായ പ്രചരണമാണ്‌ നടത്തുന്നതും. സാധാരണ തദ്ദേശതെരഞ്ഞെടുപ്പുകളിലെ പ്രചാരണരീതിക്ക്‌ വിപരീതമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലത്തിലുള്ള പ്രചാരണമാണ്‌ നടക്കുന്നത്‌. ഈ നാലുജില്ലകളില്‍കണ്ണൂരിലും കാസര്‍ഗോഡുമാണ്‌ ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ അവരുടെ ശക്‌തികേന്ദ്രങ്ങളില്‍ തന്നെ ചിലയിടത്ത്‌ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്ന ആരോപണവും ശക്‌തമാണ്‌. എന്നാലും നല്ല വിജയം നേടുമെന്ന അവകാശവാദമാണ്‌ ബി.ജെ.പിക്കും.

Top