കോടികളുടെ ലോട്ടറിയടിച്ചു; ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ യുവതി

ന്യൂ ഹാംഷെയര്‍: ശതകോടികളുടെ ലോട്ടറിയടിച്ച ഭാഗ്യവതി കോടതിയുടെ സഹായം തേടിയെത്തി. അമേരിക്കയിലെ ന്യൂ ഹാംഷെയര്‍ എന്ന സ്ഥലത്താണ് വിചിത്ര ആവശ്യവുമായി വനിത കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ ലോട്ടറി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലോട്ടറി അടിക്കുന്നവര്‍ തങ്ങളുടെ പേരും വിവരവും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ 560 മില്യണ്‍ ഡോളറിന്റെ ലോട്ടറിയടിച്ച വനിത കോടതിയെ സമീപിച്ചിരിക്കുന്നത് തന്റെ പേരും വിവരവും വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ്. പവ്വര്‍ബാള്‍ എന്ന ലോട്ടറിയാണ് വനിതയ്ക്ക് അടിച്ചത്. എന്നാല്‍ പേരു വിവരം വെളിപ്പെടുത്തുന്നത് ആളുകളുടെ ശ്രദ്ധ തന്നിലേയ്ക്ക് തിരിയുമെന്നും സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാവുമെന്നുമാണ് വനിത കോടതിയില്‍ വിശദമാക്കുന്നത്. അയല്‍ക്കാരും, സഹപാഠികളും, കുറ്റവാളികളും, ബന്ധുക്കളും എല്ലാം വിവരമറിയുന്നത് ഉചിതമായി തോന്നുന്നില്ലെന്നാണ് ഈ ഭാഗ്യവതി കോടതിയില്‍ വാദിക്കുന്നത്. പച്ചക്കറി കടയിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ലോട്ടറി അടിച്ചയാള്‍ എന്ന പേര് പ്രശ്‌നമാണെന്നാണ് ഈ വനിത വാദിക്കുന്നത്. പേര് വിവരം വെളിപ്പെടുത്തി മാത്രമേ ലോട്ടറി തരാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ വേണ്ടാന്ന് വയ്ക്കാന്‍ തയ്യാറാണെന്നുമാണ് ഈ വനിത പറയുന്നത്. ലോട്ടറി അടിച്ച തുക കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് പേര്, വിവരം വെളിപ്പെടുത്തണമെന്ന നിബന്ധന ഇവര്‍ മനസിലാക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ജീവിതം തന്നെ മാറിമറയാന്‍ ഉള്ള അവസരമാണെങ്കിലും ആളുകള്‍ അറിഞ്ഞ് തനിക്ക് ലോട്ടറി വേണ്ടെന്നാണ് വനിതയുടെ നിലപാട്. എന്നാല്‍ ലോട്ടറിയടിക്കുന്നവരുടെ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കുന്നതാണ് ലോട്ടറിയുടെ വിശ്വാസ്യത സംബന്ധിച്ച കാര്യമാണ്. അതിനാല്‍ വിവരം വെളിപ്പെടുത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് ലോട്ടറി നടത്തിപ്പുകാരുടെ നിലപാട്.

Top