ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചതിന് പിന്നിലെ കാരണം ചുരുളഴിച്ച് പൊലീസ്   

 

 

രാജ്‌സമന്ദ് : ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് തീക്കൊളുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ രാജ്‌സമന്ദിലായിരുന്നു അതിക്രൂരമായ കൊലപാതകം. ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവിനെയാണ് അതിക്രൂരമായ നരഹത്യയ്ക്ക് ഇരയാക്കിയത്. അക്രമി പൊലീസ് പിടിയിലായിട്ടുണ്ട്. രാജ്‌സമന്ദ് സ്വദേശി ശംഭുലാല്‍ രേഗറാണ് അറസ്റ്റിലായത്.ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുല്‍ പ്രണയത്തിലാണെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. രാജ്‌സമന്ദില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് അഫ്രസുല്‍.ഇയാള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയശേഷം മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമിക്കരുതെന്ന് ഇയാള്‍ കരഞ്ഞ് അപേക്ഷിച്ചെങ്കിലും ശംഭുലാല്‍ ഇയാളെ വിടാന്‍ ഒരുക്കമായിരുന്നില്ല. വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാളെ തീവെയ്ക്കുകയും ചെയ്തു. ശംഭുലാലിനൊപ്പം ഒരു സുഹൃത്തുണ്ടായിരുന്നു. ഇയാളാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലൗ ജിഹാദ് നടക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരായിത്തീരുമെന്ന്‌ ഇയാള്‍ കൊലപാതകശേഷം ക്യാമറയില്‍ നോക്കി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവസ്ഥലത്ത് നിന്ന് പാതി കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തു.

Top