എം.ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യം ചെയ്തു.കസ്റ്റംസിന്റെ ചോദ്യമുനയിൽ 11 മണിക്കൂർ.

ന്യുഡൽഹി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയും.

യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കോണ്‍സുലേറ്റ് ജനറലിന്‍റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2017 മേയ് 26ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമയുടെ മൊഴിയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

അതേസമയം, ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാന്‍ ശിവശങ്കര്‍ പറഞ്ഞതായി വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍ മൊഴി നല്‍കി. പദ്ധതിയുടെ ഭാഗമായി കമ്മീഷന്‍ നല്‍കാമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപും, സരിത്തും പറഞ്ഞിരുന്നതായി യുണിടാക്കിലെ മുന്‍ ജീവനക്കാരനായ യദുവും മൊഴിനല്‍കി.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം ശിവശങ്കറിന് കൂടുതല്‍ കുരുക്കാകുന്നതാണ് വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന വനിത എഞ്ചിനീയറുടെ മൊഴി. ജൂലൈ 31 ന് ലൈഫ് മിഷനും റെഡ് ക്രെസന്റും കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ഓഫീസിലെ ഫോണില്‍ വിളിച്ചത്.
പദ്ധതിയില്‍ നിര്‍മാണ ചുമതലയുള്ള യുണിടാക്കിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് എം ശിവശങ്കര്‍ പറഞ്ഞു.

ശിവശങ്കര്‍ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപില്‍ നിന്നും സരിത്തില്‍ നിന്നും കമ്മീഷന്‍ വാങ്ങി എന്ന് കരുതുന്ന യുണിടാക്കിലെ മുന്‍ ജീവനക്കാരന്‍ യദു സുരേന്ദ്രന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. സന്ദീപിന്റെ സുഹൃത്താണ് യദു. ആറ് ലക്ഷം രൂപ കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്നാണ് യദുവിന്റെ മൊഴി. ഈ മൊഴി വിജിലന്‍സ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Top