തൃശൂർ: തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാവുകയാണ്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ് രംഗത്തെത്തി. ബിജെപി പിന്തുണയോടെ വിജയിച്ച വൈസ് പ്രസിഡന്റിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ലെന്നും, സഖ്യം പുറത്തറിഞ്ഞപ്പോൾ മാത്രം തള്ളിപ്പറയുന്നത് വെറും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റത്തൂരിലേത് നേതൃത്വത്തിന്റെ അറിവോടെ ആലോചിച്ചുറപ്പിച്ച സഖ്യമാണെന്നും ഇതിന് കോൺഗ്രസ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
വിവാദത്തെ തുടർന്ന് തള്ളിപ്പറഞ്ഞെങ്കിലും ഇപ്പോഴും ബന്ധം തുടരുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. മറ്റത്തൂരിൽ നടന്നത് കെപിസിസിയുടെ നാടകമാണെന്നും, ബിജെപിയുമായി ബന്ധം സ്ഥാപിച്ചവർ രാജിവയ്ക്കുമെന്ന് പറഞ്ഞ് പറ്റിച്ച കോൺഗ്രസ് നേതാക്കൾക്ക് വാക്കിന് വിലയുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഏത് ബന്ധവുമാകാമെന്ന നിലപാടിലാണ് ആർഎസ്എസ് – കോൺഗ്രസ് നേതൃത്വങ്ങളെന്നും എം. സ്വരാജ് വിമർശിച്ചു.
മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി മിനി ടീച്ചർ ബിജെപി പിന്തുണയോടെയാണ് വിജയിച്ചത്. കോൺഗ്രസിലെ ഏഴ് അംഗങ്ങളും ബിജെപിയിലെ നാല് അംഗങ്ങളും ഇവർക്ക് വോട്ട് നൽകിയപ്പോൾ രണ്ട് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. അന്ന് വിവാദമായതിനെത്തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന നൂർജഹാൻ രാജിവെച്ചെങ്കിലും, കോൺഗ്രസ് വിമതയായി പ്രസിഡന്റ് സ്ഥാനത്തെത്തിയ ടെസി ജോസ് ഇതുവരെ സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. ഇത് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്.










