മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി!..ബിജെപി ഭരണം പിടിക്കാൻ സാധ്യത!

മുംബൈ: മഹാരാഷ്ജ്‌ട്രയിലും ബിജെപി ഭരണത്തിലെത്താൻ സാധ്യത .മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രി ഉദ്ധവ് നിയമസഭ അംഗമല്ല എന്നതാണ് വെല്ലുവിളി. നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ആറ് മാസത്തിനകം അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഈ കാലവധി മെയ് 28ന് അവസാനിക്കും. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പുകളെല്ലാം നിര്‍ത്തിവച്ചതാണ് ഉദ്ധവിന് തിരിച്ചടിയായത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. എന്നാല്‍ കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ഉദ്ധവിന് തിരഞ്ഞെടുപ്പ് നേരിടാനുള്ള സമയ പരിധി അവസാനിക്കും. തക്കം പാര്‍ത്തിരിക്കുന്ന ബിജെപി അവസരം മുതലെടുക്കുമെന്നാണ് സൂചന. ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുമ്പില്‍ മൂന്ന് പോംവഴികളാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

മഹാരാഷ്ട്ര നിയമസഭയ്ക്ക് രണ്ട് സഭകളാണുള്ളത്. ഉദ്ധവ് താക്കറെയെ നിയമസഭാ കൗണ്‍സില്‍ വഴി തിരഞ്ഞെടുക്കാനാണ് ശിവസേന ശ്രമിക്കുന്നത്. കൊറോണയെ തുടര്‍ന്ന് സഭ സമ്മേളിക്കില്ല. കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ക്ക് അംഗങ്ങളെ ശുപാര്‍ശ ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഉദ്ധവിനെ ശുപാര്‍ശ ചെയ്യണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.

ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗമാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയോട് ശുപാര്‍ശ ചെയ്തത്. പക്ഷേ അദ്ദേഹം ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഗവര്‍ണര്‍ ഉദ്ധവിനെ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യാനിടയില്ലെന്നാണ് സൂചനകള്‍.
ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഉദ്ധവിന് നിയമസഭയിലെത്താന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ രാജിവയ്‌ക്കേണ്ടി വരും. ഈ അവസരമാണ് ബിജെപി കാത്തിരിക്കുന്നത്. കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതിയില്‍ ബിജെപി പ്രവര്‍ത്തകന്‍ മന്ത്രിസഭാ ശുപാര്‍ശക്കെതിരെ ഹര്‍ജി നല്‍കിയെങ്കിലും കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഗവര്‍ണറുടെ തീരുമാനം നോക്കാമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 171 പ്രകാരം ഗവര്‍ണര്‍ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം. സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനങ്ങള്‍, സാമൂഹിക സേവനം എന്നീ മേഖലകളില്‍ സംഭാവന ചെയ്തവരെയാണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുക. ഇതില്‍ ഏത് ഗണത്തില്‍ ഉദ്ധവ് താക്കറെ വരുമെന്നത് വേറെ കാര്യം.

ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ള ക്വാട്ടയില്‍ രണ്ട് ഒഴിവുകളാണുള്ളത്. എന്‍സിപിയുടെ രണ്ട് അംഗങ്ങള്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്. എന്‍സിപി ഇപ്പോള്‍ ഭരണപക്ഷത്താണ്. പുതിയ രണ്ട് അംഗങ്ങളുടെ പേര് എന്‍സിപി ഈ വര്‍ഷം ആദ്യത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും ഗവര്‍ണര്‍ പരിഗണിച്ചിരുന്നില്ല. ഉത്തര്‍ പ്രദേശില്‍ സംഭവിച്ചത് ഉത്തര്‍ പ്രദേശില്‍ മുമ്പ് സമാനമായ സാഹചര്യമുണ്ടായിരുന്നു. മുഖ്യമന്ത്രി ചന്ദ്രഭന്‍ ഗുപ്തയെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്താണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. ഇത് ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജി 1961ല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. ഗവര്‍ണറുടെ നടപടിയെ ശരിവയ്ക്കുകയായിരുന്നു സുപ്രീംകോടതി. ഗുപ്തയുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടല്‍ പരിഗണിച്ചാണ് സുപ്രീംകോടതി അനുകൂല വിധി പ്രഖ്യാപിച്ചത്.

ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വന്നാല്‍ ഉദ്ധവ് സ്ഥാനമൊഴിയേണ്ടി വരും. മറ്റേതെങ്കിലും ശിവസേന നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കേണ്ടി വരും. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കുന്നതായിരിക്കും ഇതെല്ലാം.  ഉദ്ധവ് സര്‍ക്കാരിന് ഇനി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നതാണ് ഒരു പോംവഴി. കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെടാം. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയമസഭ ചേരാനും തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ തയ്യാറാകുമോ എന്നത് സംശയമാണ്. ഗവര്‍ണറെ കണ്ട് മന്ത്രിസഭാ ശുപാര്‍ശയില്‍ വേഗം നടപടിയെടുക്കണമെന്ന സര്‍ക്കാരിന് ആവശ്യപ്പെടാം. ഗവര്‍ണറോട് വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടണം എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഹര്‍ജി നല്‍കാം. എന്തൊക്കെ ചെയ്താലും ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. ബിജെപിയുടെ സമ്മര്‍ദ്ദത്തില്‍ ഗവര്‍ണര്‍ മറിച്ചുള്ള തീരുനമെടുക്കുമെന്നാണ് ശിവസേന സംശയിക്കുന്നത്.

Top