സിനിമയില്‍ അഭിനയിക്കേണ്ട, പഠിച്ചാല്‍ മതി: ഒന്നാം റാങ്കുകാരിയും മഞ്ജു വാര്യരും കണ്ടുമുട്ടിയപ്പോള്‍

അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ് മുട്ടം സ്വദേശി കാര്‍ത്യായനിയമ്മയ്ക്ക് ക്രയോണ്‍സ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനം നടി മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അതും മുന്‍കൂട്ടി പറയാതെ. ദീപാവലി സര്‍പ്രൈസ് എന്ന് മാത്രമാണ് വീട്ടുകാരോടും പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ഹോട്ടല്‍ ലോഞ്ചിലായിരുന്നു ചടങ്ങ്. കണ്ടയുടന്‍ അമ്മച്ചിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മഞ്ജു അടുത്തിരുന്നു. ”അയ്യോ, സിനിമയൊന്നും വേണ്ട, എനിക്ക് ഇങ്ങനെ പഠിച്ച് പോയാല്‍ മതി” എന്നായിരുന്നു മറുപടി

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നൂറില്‍ തൊണ്ണൂറ്റെട്ട് മാര്‍ക്ക് വാങ്ങി തൊണ്ണൂറ്റാറുകാരിയായ കാര്‍ത്ത്യായനിയമ്മ താരമായിരുന്നു. ഇനിയും പഠിക്കണമെന്നും പത്താം ക്ലാസ് പാസാവണമെന്നും പിന്നീട് കമ്പ്യൂട്ടര്‍ പഠിക്കണമെന്നുമുള്ള അവരുടെ ആഗ്രഹം ആളുകള്‍ അത്ഭുതത്തോടെയാണ് കേട്ടതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ മാധ്യമങ്ങളടക്കം കാര്‍ത്ത്യായനി അമ്മയുടെ നേട്ടം വാര്‍ത്തയാക്കിയപ്പോള്‍ അനവധിയാളുകള്‍ അവരെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു. അപ്പോഴാണ് കാര്‍ത്ത്യായനിയമ്മയെ കാണാന്‍ നടി മഞ്ജുവാര്യരെത്തിയത്. ”സിനിമേല്‍ കാണുന്ന മോളല്ലേ, ഒത്തിരി സന്തോഷം” -തൊണ്ണൂറ്റിയാറിന്റെ അവശതയല്ല, ദീപാവലിയുടെ തിളക്കമായിരുന്നു കാര്‍ത്യായനി അമ്മയുടെ കണ്ണില്‍. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം എന്നാണ് മഞ്ജു കാര്‍ത്ത്യായനിയമ്മയോട് പറഞ്ഞത്.

‘സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം! സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും ‘നല്ലമാര്‍ക്ക്’ നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു. കാര്‍ത്ത്യായനി അമ്മയെ കണ്ടശേഷം മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top