നവജാത ശിശുവിന് മത്സ്യ കന്യകയുടെ രൂപം; ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍  

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ആശുപത്രിയില്‍ 23കാരി ജന്മം നല്‍കിയത് മത്സ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞിന്. കുഞ്ഞിന്റെ അരയ്ക്കു മുകളിലേക്ക് മനുഷ്യ ശരീരം പോലെയും അരയ്ക്കു കീഴെ കാലുകള്‍ കൂടിച്ചേര്‍ന്ന് മത്സ്യത്തിന്റെ വാല് പോലെയുമാണ്. ഇതുമൂലം കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. മെര്‍മൈഡ് സിന്‍ട്രോം അഥവ സൈറോനോമീലിയ എന്ന അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഡോക്ടര്‍ സുദീപ് സാഹ പറയുന്നത്.  രാജ്യത്ത് ഇതു രണ്ടാമത്തേതും ലോകത്തില്‍ ഇത് അഞ്ചാമത്തെ മാത്രം കേസാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം പേരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് സ്‌കാനിങ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ കുഞ്ഞിന്റെ അമ്മയുടെ സാമ്പത്തികാവസ്ഥ അനുവദിച്ചില്ല.  അതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് മുന്‍പേ കണ്ടെത്താന്‍ കഴിയാതെ പോയതും.അതേസമയം ജനിച്ച് നാലു മണിക്കൂറില്‍ കൂടുതല്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.2016ല്‍ ഉത്തര്‍പ്രദേശിലെ സ്ത്രീയും സമാനമായ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ ജനിച്ച് 10 മിനിട്ടിലധികം സമയം കുഞ്ഞ് ജീവിച്ചിരുന്നില്ല.

Top