മോദിയ്ക്ക് മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി; ഹിന്ദു പത്രത്തിനെ വെറുതെ വിട്ടില്ലെങ്കില്‍ രാഷ്ട്രീയ ദുരന്തമുണ്ടാകും

റഫാല്‍ കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ ദ ഹിന്ദു പത്രത്തിനെതിരെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ് പ്രകാരം കേസെടുത്താല്‍ അത് രാഷ്ട്രീയ ദുരന്തമായിരിക്കുമെന്ന് മോദി സര്‍ക്കാറിന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. ട്വിറ്ററിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ദ ഹിന്ദുവിനെതിരെ എന്നല്ല, ഏതെങ്കിലും മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസ് ഫയല്‍ ചെയ്യുന്നത് രാഷ്ട്രീയ ദുരന്തമായിരിക്കും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

റഫാല്‍ ഇടപാട് സംബന്ധിച്ച രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നും നടപടി വേണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ രേഖകള്‍ എങ്ങനെ ലഭിച്ചെന്ന് വെളിപ്പെടുത്തില്ലെന്ന് ദ ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം വ്യക്തമാക്കി. ‘നിങ്ങള്‍ക്കത് മോഷണമാണെന്ന് പറയാം, ഞങ്ങളത് കാര്യമാക്കുന്നില്ല. പക്ഷേ വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ആര്‍ക്കും ഇതേ പറ്റി ഒരു വിവരവും ഞങ്ങളില്‍ നിന്നും ലഭിക്കാന്‍ പോകുന്നില്ല. ഇത് മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ചെയ്തത് തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്രത്തെ സംബന്ധിച്ച ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ), വിവരാവകാശ നിയമം സെക്ഷന്‍ 8 (1), സെക്ഷന്‍ 8 (2) അടിസ്ഥാനത്തിലും ഇത് തികച്ചും നിയമാനുസൃതമാണ്’ റാം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top