2019 ലും മോദി തരംഗം !…300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ വരും; അമ്പരപ്പിക്കുന്ന സര്‍വേഫലം

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിക്ഷ പാർട്ടികളെ നിഷ്പ്രഭരാക്കി മോദി തരംഗം 2019 ലും ആവർത്തിക്കും.2019 തെരെഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ബിജെപിയുടെ സര്‍വേഫലത്തില്‍ വ്യക്തമാക്കുന്നത്. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎക്കു ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. അതായത് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണ് നേടിയത്. ഇന്ധനവില വര്‍ധനവ്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്ക് നടുവിലേക്കാണ് പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത്. ഇതിന് മുമ്പ് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘ രാജ്യത്തിന്റെ വികാരം ‘ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം വ്യക്തമാക്കിയിരുന്നു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്‌പ്പെടുന്നില്ല എന്നും കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019 ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകള്‍ നേടുമെന്നാണ് കണ്ടെത്തിയത്. 83 സീറ്റുകളായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക എന്നും സര്‍വേ കണ്ടെത്തി. മോദി എന്ന ബ്രാന്‍ഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

‘ അജയ്യ ഭാരതം, അടല്‍ ബിജെപി ‘ എന്ന പുത്തന്‍ പ്രതീക്ഷ വാനോളമുയര്‍ത്തി ഭരണനേട്ടങ്ങളും വികസനമുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അല്‍പം കൂടി കടന്ന് പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2019ല്‍ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന് പിന്നാലെ തുടര്‍ച്ചയായി വരുന്ന വിവാദങ്ങളും രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. ബിജെപി ഏത് വിധേനേയും തളക്കുന്നതിനായി പാര്‍ട്ടികള്‍ സഖ്യ രൂപീകരണ പദ്ധതികളും തുടങ്ങി കഴിഞ്ഞു. അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയുടെ ഭരണത്തിലുണ്ടായ പാളിച്ചകള്‍ ഉര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കര്‍ഷ ആത്മഹത്യയും, ഗോഹത്യയും, ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇന്ധനവിലയും ഇനിവരുന്ന തെരെഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നതിന് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍ ഉണ്ടായിരുന്നത് .അതിനെ തകിടം മറിക്കുന്ന അമ്പരപ്പിക്കുന്ന സർവേ ഫലം ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .

 

Top