മൗണ്ട് അഗംഗ് പൊട്ടത്തെറിച്ചേക്കും; ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പര്‍വ്വതത്തിന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ അഗ്‌നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. അതേസമയം, വിമാന സര്‍വീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. സെപ്റ്റംബറില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്‌നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ-130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു. അഗ്നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നത് വിലക്കിയിരിക്കുകയാണ്. അതേസമയം കിഴക്കന്‍ ബാലിയിലെ ഈ സജീവ അഗ്നിപര്‍വതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

Top