ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ടവരിൽ മലപ്പുറത്തെ മുസ്ലീം ലീഗ് നേതാവിന്റെ മകനുമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മലയാളികളടമക്കുള്ള ഐസിസ് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്നാണ് എൻഐഎ നൽകുന്ന വിവരം. കൊല്ലപ്പെട്ടവരിൽ മലപ്പുറം കൊണ്ടോട്ടിക്ക് സമീപത്തെ ഒരു പഞ്ചായത്തിലെ മുൻ പ്രസിഡന്റായിരുന്ന ലീഗ് നേതാവിന്റെ മകനുമുണ്ടെന്ന് എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യുവാവ് മരണപ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വീട്ടുകാർ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന് മൊഴി നൽകിയതെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഐഎ റിപ്പോർട്ടിനെ തുടർന്നാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ലീഗ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. 2006ൽ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ യുവാവ് റിലയൻ കമ്പനിയിൽ ഇലട്രിക്കൽ എൻജിനീയറായാണ് ആദ്യം ജോലി ചെയ്തത്.
പിന്നീട് നാലു വർഷം മുൻപാണ് ബഹ്റൈനിലേക്ക് പോകുന്നത്. ബഹ്റൈനിൽ ജോലി കിട്ടി പോയതിന് ശേഷം പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. യുവാവിന്റെ ബിടെക്ക് ബിരുദധാരിയായ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും വിദേശത്ത് പോയിരുന്നതായും വീട്ടുകാർ മൊഴി നൽകിയിരുന്നു. എന്നാൽ ഇവരെക്കുറിച്ചൊന്നും എൻഐഎ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നാണ് സൂചന. കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ വലിയ അടുപ്പം പുലർത്താത്ത യുവാവ് പത്തുമാസം മുൻപാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആ വിളിയെന്ന് വീട്ടുകാർ സ്പെഷ്യൽ ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് കൊല്ലപ്പെട്ടെന്ന് എൻഐഎ സ്ഥിരീകരിക്കുമ്പോഴും, വീട്ടുകാർക്ക് ഇതുസംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ല. യുവാവ് കൊല്ലപ്പെട്ട വിവരം സംസ്ഥാന പോലീസും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന 14പേർ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടതായി എൻഐഎ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്നായിരുന്നു എൻഐഎയുടെ വിശദീകരണം. കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന ഷജീർ മംഗലശേരിയും കൊല്ലപ്പെട്ടതായാണ് എൻഐഎ നൽകിയ വിവരം. ഗൾഫ് രാജ്യങ്ങൾ വഴിയാണ് മലയാളികൾ സിറിയയിലെത്തിയത്. എന്നാൽ ചിലർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.


