നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ല! ഹര്‍ജി കോടതി തള്ളി…

ഡല്‍ഹി: മാനസികരോഗമുണ്ടെന്നും ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഹരജി ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് തള്ളിയത് . വിനയ് ശര്‍മയുടെ ഹരജി തള്ളുന്നതിനോടൊപ്പം എല്ലാ കുറ്റവാളികള്‍ക്കും മതിയായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് തിഹാര്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. പ്രതിയ്ക്ക് മാനസിക രോഗമില്ലെന്നും സാധാരണ ഉത്കണ്ഠ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതിയ്ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വിഷാദം മാത്രമാണ് ഇത്. വിനയ് ശര്‍മ്മയ്ക്ക് ആവശ്യമായ ചികിത്യയും മനശാസ്ത്രഞ്ജ പരമായ സഹായവും നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി പട്ട്യാല കോടതി വിധി വ്യക്തമാക്കി.

അഭിഭാഷകന്‍ എ പി സിങാണ് വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. വിനയ് ശര്‍മ്മയ്ക്ക് സ്‌കീസോഫ്രീനിയ ആണെന്നും, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. വിനയ് ശര്‍മയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ജിയില്‍ ഡല്‍ഹി കോടതി തീഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയിരുന്നു. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്നും, ഹര്‍ജിയിലേത് നുണകളുടെ കൂമ്പാരമാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിനയ് ശര്‍മ്മയെ ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മാനസിക രോഗമില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററിയിലും അദ്ദേഹത്തിന് ഇത്തരത്തില്‍ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു.

വിനയ് ശര്‍മ്മ അടുത്തിടെ ജയിലില്‍ നിന്നും രണ്ട് ഫോണ്‍ കോള്‍ ചെയ്തിരുന്നു. ഒന്ന് അമ്മയ്ക്കും മറ്റൊന്ന് അഭിഭാഷകനുമാണ്. അതുകൊണ്ടുതന്നെ വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന വാദം തെറ്റാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. വിനയ് ശര്‍മ്മ സ്വന്തമായി സെല്ലിലെ ഭിത്തിയില്‍ തലയിടിച്ചാണ് പരിക്കുണ്ടാക്കിയത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. ദൃശ്യങ്ങളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിനയ് ശര്‍മ്മ ജയിലിലെ സെല്ലില്‍ തലയിടിച്ച് പരിക്കുണ്ടാക്കിയ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ കര്‍ശനമായ് നിരീക്ഷിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു. നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

Top