തിരുവനന്തപുരം: ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സ്‌ത്രീകളെ വലിച്ചുകീറണമെന്ന് പ്രസംഗിച്ച നടൻ കൊല്ലം തുളസി കീഴടങ്ങി. രാവിലെ ചവറ പൊലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. കേസിൽ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയിൽ ഹാജരാക്കും.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ കൊല്ലം തുളസി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയിൽ പങ്കെടുക്കവെ കൊല്ലം തുളസി നടത്തിയ പരാർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുൻകൂർ ജാമ്യാപേക്ഷയും കോടതി നിഷേധിച്ചതോടെ ഒടുവിൽ നടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുകയാണ്.
ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കൊല്ലം തുളസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി സ്‌ത്രീകളെ അധിക്ഷേപിച്ചത്.
ശബരിമലയിൽ ചില സ്ത്രീകള്‍ വരുമെന്നും അവരെ രണ്ടായി വലിച്ചു കീറി ഒരുഭാഗം സുപ്രീംകോടതിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വലിച്ചെറിയണമെന്നാണ് കൊല്ലം തുളസി പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
ഡിവൈഎഫ്ഐ ചവറ മേഖലാ സെക്രട്ടറി രതീഷ് നൽകിയ പരാതിയിലാണു ചവറ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മിഷൻ രജിസ്റ്റർ ചെയ്ത കേസിൽ നടൻ കമീഷനു മുമ്പാകെ ഹാജരായി മാപ്പുപറഞ്ഞിരുന്നു.ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. വിധിയെ ചോദ്യം ചെയ്തും, വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ശബരിമലയിലേക്ക് പോകാൻ തയാറായി മുന്നോട്ട് വന്ന സ്ത്രീകൾക്ക് നേരെയും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
കഴിഞ്ഞ ഒക്ടോബർ 12ന് ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയിൽ വെച്ച് നൽകിയ സ്വീകരണത്തിലായിരുന്നു നടൻ കൊല്ലം തുളസിയുടെ വിവാദ പരാമർശം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത അദ്ദേഹം വിധി പ്രസ്താവിച്ച ജഡ്ജിയെ പോലും അധിക്ഷേപിച്ച് സംസാരിച്ചു. ദേശീയ തലത്തിൽ വരെ ഈ പരാമർശം ചർച്ചയായിരുന്നു.


