ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

ദില്ലി:രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകൾ ഭീമാകാരമായ ചിലവാണ് ഉണ്ടാകുന്നത് .തിരഞ്ഞെടുപ്പ് ചിലവുകൾ രാജ്യത്തിന്റെ വികസനത്തെ തന്നെ പുറകോട്ടു വലിക്കുന്നു . പല തവണയായി നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന ഭീമമായ ചിലവ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ബിജെപി മുന്നോട്ട് വെയ്ക്കുന്നത് . നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുളള ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ബിജെപി വീണ്ടും ഉയർത്തുന്നത് .2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ട് വരാനുളള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ട്. വൻ ഭൂരിപക്ഷത്തോടെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നീക്കം ബിജെപി ശക്തിപ്പെടുത്തുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ ആശയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്. ബിജെപിയുടെ നീക്കത്തിന് പിന്നിൽ ഗൂഢ അജണ്ടകളുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ അത് വെറും പുകമറയാണെന്നും ആര്‍എസ്എസിന്റെ ഏകമുഖമുളള രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിജെപിയുടെ വാദം ആത്മാർത്ഥമാണ് എങ്കിൽ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ചിലവ് രാജ്യം നേരിട്ട് വഹിക്കുക എന്ന നിർദേശം കണക്കിലെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു രാഷ്ട്രം, ഒരു മതം, ഒരു സംസ്‌ക്കാരം എന്നിങ്ങനെയുളള ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിലേക്കുളള ആദ്യത്തെ ചുവട് വെപ്പായിട്ടാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കാനുളള നീക്കം വിലയിരുത്തപ്പെടുന്നത്. മാത്രമല്ല സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കേന്ദ്രത്തിന് എളുപ്പത്തില്‍ കടന്ന് കയറാനുളള വഴിയൊരുക്കല്‍ കൂടിയാവും ഈ ആശയമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷം ശക്തമായി ഈ ആശയത്തെ എതിര്‍ക്കുകയും ചെയ്യുന്നു.രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പാണെങ്കിൽ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ നിന്ന് പല കാരണങ്ങളാല്‍ പുറത്ത് പോകേണ്ടി വരുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഉടനെ അധികാരത്തിലേറുക എന്നത് അസാധ്യമാകും. അടുത്ത തിരഞ്ഞെടുപ്പ് വരുന്നത് വരെ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടതായി വരും. ഇത് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേന്ദ്ര ഇടപെടലിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാത്രമല്ല ഒറ്റത്തിരഞ്ഞെടുപ്പ് വരുന്നത് കേന്ദ്രത്തിൽ ഭരണത്തിലുളള പാർട്ടിക്ക് നേട്ടമാകാനുളള സാധ്യതയാണ് കൂടുതൽ. പ്രാദേശിക പാര്‍ട്ടികളുടെ നിലനില്‍പ്പിനെ തകര്‍ത്തെറിയാനുളള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും വരുമ്പോള്‍ ദേശീയ വിഷയങ്ങള്‍ക്കാകും ഫോക്കസ് ലഭിക്കുക. അത് തങ്ങള്‍ക്ക് ഗുണം ചെയ്യും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം ആ നിഗമനത്തിലേക്ക് ബിജെപിയെ കൂടുതല്‍ അടുപ്പിക്കുന്നു. പ്രദേശിക പാർട്ടികൾക്ക് തിരിച്ചടി ബാലാക്കോട്ട് തിരിച്ചടി ഉയര്‍പ്പിടിച്ച് ദേശസുരക്ഷയും രാജ്യസ്‌നേഹവുമാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂറ്റന്‍വിജയം നേടാനുളള പ്രധാന കാരണമായത്. പ്രാദേശിക വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പില്‍ അപ്രസക്തമായി.

ഉത്തര്‍ പ്രദേശില്‍ എസ്പിക്കും ബിഎസ്പിക്കും ബംഗാളില്‍ തൃണമൂലിനുമടക്കം പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയേറ്റു. അതുകൊണ്ട് തന്നെ ഏകാധിപത്യത്തിലേക്കുളള പോക്കാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയമെന്ന് പ്രതിപക്ഷം ഒരുപോലെ വാദിക്കുന്നു. വിട്ട് നിൽക്കാൻ നേതാക്കൾ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെയുടെ സ്റ്റാലിൻ എന്നിവര്‍ പങ്കെടുക്കുന്നില്ല. മോദിയുടേത് ഫാസിസ്റ്റ് സര്‍ക്കാര്‍ ആണെന്നും യോഗത്തില്‍ പങ്കെടുത്തിട്ട് ഒന്നും ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്നുമാണ് കെസിആര്‍ തുറന്നടിച്ചിരിക്കുന്നത്. വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ധവളപത്രം പുറത്തിറക്കണം എന്നുമാണ് മമതയുടെ നിലപാട്. പ്രതിപക്ഷ യോഗം ബംഗാളില്‍ അടക്കം കേന്ദ്രം ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ അധികാരത്തിന് മേല്‍ കടന്ന് കയറ്റം നടത്തുന്നുണ്ട് എന്ന ആരോപണം നിലനില്‍ക്കേയാണ് പ്രധാനമന്ത്രിയുടെ യോഗം.

പല്ലും നഖവും ഉപയോഗിച്ച് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന അജണ്ടയെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കാനാണ് സാധ്യത.. മോദി വിളിച്ച യോഗത്തില്‍ പങ്കെടുക്കണോ എന്നതും പ്രതിപക്ഷം എന്ത് നിലപാട് യോഗത്തില്‍ എടുക്കണം എന്നതും ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. ചിലവ് കുറക്കൽ നാടകം കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുളളവര്‍ നേരത്തെ മുതല്‍ക്കേ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്നുണ്ട്. ചിലവ് കുറക്കുക എന്ന വാദം വെറും നാടകമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ ചിലവായ 60,000 കോടിയില്‍ പകുതിയും ബിജെപി ചിലവിട്ടതാണ്. ഈ സാഹചര്യത്തിലാണ് ബിജെപി തന്നെ ചിലവ് നിയന്ത്രിക്കാനാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന പൊള്ളയായ വാദം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നത് ഭരണഘടനയോടുളള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Top