പിജെ കുര്യന്‍ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെ; രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ലീഗും കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും എന്നും വെട്ടുവീഴ്ച ചെയ്തിട്ടുണ്ട്; ഉമ്മന്‍ചാണ്ടി 

തിരുവനന്തപുരം: പിജെ കുര്യന്‍ എനിക്കെതിരെ പറഞ്ഞത് കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഉമ്മന്‍ചാണ്ടി. പിജെ കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണ്. കുര്യന് കോണ്‍ഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാം ഞാന്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന്. അങ്ങനെ പരാതി പറയുന്നത് എന്റെ രീതിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2004ല്‍ പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് വേണ്ടി ഞാനും ഇടപെട്ടിരുന്നു. കുര്യന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കുര്യന് മറുപടി നല്‍കി. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന സുധീരന്റെ ആക്ഷേപവും ഉമ്മന്‍ചാണ്ടി തള്ളി.

യുഡിഎഫ് രൂപം കൊണ്ട കാലം മുതല്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പല വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ട്. അത് മനസിലാക്കാതെയാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ട്. എകെ ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് വേണ്ടി മുസ്ലീംലീഗ് അവര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് വേണ്ടെന്ന് വെച്ചു. ചിലപ്പോള്‍ മുസ്ലീംലീഗിന് രണ്ട് രാജ്യസഭാ സീറ്റ് വരെ കൊടുത്ത ചരിത്രവുമുണ്ട്. ലീഗിന് ഒരു രാജ്യസഭാ സീറ്റും നല്‍കാത്ത സമയവുമുണ്ട്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന സമയവും ഉണ്ടായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണിയുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാവരും വിട്ടുവീഴ്ച ചെയ്തതാണ് ചരിത്രം. 1991 മുതല്‍ രാജ്യസഭയില്‍ ദീര്‍ഘനാള്‍ കേരളാ കോണ്‍ഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണയാണ് ജോയി എബ്രഹാമിന് രാജ്യസഭാ സീറ്റ് നല്‍കിയത്. അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ആ സീറ്റ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതാണ് ഇപ്പോള്‍ നല്‍കാന്‍ പൊതുധാരണയായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുന്നണിയുടെ ശാക്തീകരണമാണ് ലക്ഷ്യമിട്ടത്. ഒരു പ്രാവശ്യത്തേക്ക് മാത്രമാണ് ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റാണ് നല്‍കിയത്. രണ്ട് സീറ്റ് ഇനി ഉണ്ടാകുമ്പോള്‍ രണ്ടും കോണ്‍ഗ്രസ് എടുക്കും. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top