ശ്രീനഗര്‍: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ട് വരുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല ഗൂഢാലോചന നടത്തിയവരേയും ഇന്ത്യ കണ്ടെത്തുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
തീവ്രവാദത്തിന് എതിരെ രാജ്യം ഒറ്റക്കെട്ടാണ്. തീവ്രവാദത്തോട് തരിമ്പ് പോലും സഹിഷ്ണുത കാണിക്കില്ല. ഈ ആക്രമണം നടത്തിയവരെ മാത്രമല്ല, നമ്മുടെ മണ്ണില്‍ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്ത അണിയറയിലുളളവരെയും വെറുത വിടില്ല. ഉത്തരവാദികള്‍ക്ക് ഉചിതമായ, ശക്തമായ മറുപടി തന്നെ വൈകാതെ നല്‍കും. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു.
പഹൽഗാമിൽ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ‘പാകിസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ വിളിച്ചു. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.
പാക് അധിനിവേശ കാഷ്മീരിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭീകര വിക്ഷേപണ പാഡുകളിലും പരിശീലന ക്യാമ്പുകളിലും ഇന്ത്യന്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കി. ഈ കേന്ദ്രങ്ങള്‍ മാസങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു വിശദീകരണം സൈന്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നല്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ അതിവേഗ തീരുമാനങ്ങളിലേക്ക് കടക്കും. ഇതിനിടെയാണ് വിശദ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിക്ക് കൈമാറുന്നത്. ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോഞ്ച് പാഡുകളില്‍ ഏകദേശം 130 ഭീകരര്‍ ഉണ്ടെന്ന് സംശയിക്കുന്നു. വിവിധ ക്യാമ്പുകളിലായി പരിശീലനം ലഭിച്ച 150 മുതല്‍ 200 വരെ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് പറയുന്നു. പാക്കിസ്ഥാന്‍ സൈന്യം ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും ഇന്ത്യ കണ്ടെത്തി കഴിഞ്ഞു.
തിരിച്ചടിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കണം ശക്തമായ ആക്രമണം നടത്തേണ്ടെതെന്നകാര്യത്തില്‍ ഇന്ത്യന്‍ സൈന്യം ഇതിനകം തീരുമാനമെടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വപ്നത്തില്‍പ്പാേലും കരുതാത്ത കേന്ദ്രങ്ങളിലായിരിക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തികടന്നുള്ള കരസേനാ നീക്കം ഉണ്ടാവാന്‍ ഇടയില്ലെന്നാണ് സൂചന. പഹല്‍ഗാമില്‍ കൂട്ടക്കൊല ചെയ്ത ഭീകരര്‍ക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ സൈഫുള്ള കസൂരി പാകിസ്ഥാനില്‍ സുരക്ഷിത കേന്ദ്രത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പഹല്‍ഗാം ആക്രമണത്തിന് ഹമാസിന്റെ സഹായം കിട്ടിയെന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഹമാസ് നേതാക്കള്‍ പാക് രഹസ്വാന്വേഷണവിഭാഗവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്ത പല ഭീകരരും ്അടുത്ത കാലത്ത് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടിരുന്നു. കസൂരിയ്ക്കും അത് സംഭവിക്കുമോ എന്ന ആശങ്ക പാകിസ്ഥാനുണ്ട്. അതിനാല്‍ കസൂരിയെ അതീവ സുരക്ഷിതത്വത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടെയാണ് ഹമാസ് ഘടകവും ചര്‍ച്ചകളില്‍ എത്തുന്നത്. ഇതോടെ അമേരിക്കയും ഇസ്രയേലുമെല്ലാം ഇന്ത്യയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നു കൂടി വ്യക്തമാകുകയാണ്.
ഒരുവര്‍ഷത്തിനിടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ പാക്കിസ്ഥാനില്‍ പലതവണ സന്ദര്‍ശനം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഹമാസ് സംഘം അടുത്തിടെ ബഹവല്‍പൂരിലെ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിനാെപ്പം അതിര്‍ത്തിയിലെ തന്ത്രപ്രധാന പാക് സൈനിക കേന്ദ്രങ്ങളും ഹമാസ് നേതാക്കള്‍ സന്ദര്‍ശിച്ചു എന്നാണ് സൂചന. ശക്തമായ തെളിവുകള്‍ ലഭിച്ചാലേ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിയൂ. അതിനിടെ പഹല്‍ഗാമിലേത് ഹമാസ് ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ വിശദീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്. ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കളായിരുന്നു.










