ദില്ലി: ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു . പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചിരുന്നു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കി. വാഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. പാകിസ്നിതാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായിരുന്നു. പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് ഒന്ന് മുതല്‍ പുതിയ നടപടികൾ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയതുൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം ചേരാനായി പാകിസ്താൻ തീരുമാനമെടുക്കുന്നത്. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത്തിൽ ഇന്നലെ അറിയിച്ചിരുന്നു.
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗവും ഇന്ന് ചേരുന്നുണ്ട്. സിന്ധു നദീജല കരാർ മരിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും. പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധന ശക്തമായി തുടരും. പഹൽഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബീഹാർ സന്ദർശിക്കും. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാചരണ പരിപാടിയുടെ ഭാഗമായി 13480 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും. കൂടാതെ ബിഹാറിൽ അമൃത് ഭാരത് എക്സ്പ്രസ്സും നമോ ഭാരത് റാപ്പിഡ് റെയിലും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് നടക്കാനിരുന്ന കാൺപൂർ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെച്ചു. പഹൽഗാം ആക്രമണത്തിൽ കാൺപൂർ സ്വദേശി ശുഭം ദ്വിവേദി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാൺപൂർ സന്ദർശനം പ്രധാനമന്ത്രി മാറ്റിവച്ചത്.










