ദില്ലി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്.
നിലവിലെ സുരക്ഷാ സാഹചര്യമടക്കം യോഗത്തിൽ ചര്‍ച്ചയായി. സൈനിക മേധാവിമാരും പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമടക്കമുള്ളവര്‍ യോഗത്തിനിടെ ചിരിക്കുന്ന ചിത്രമാണ് കേന്ദ്രം പുറത്തുവിട്ടത്. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി, എയര്‍ ചീഫ് മാര്‍ഷൽ എപി സിങ്. നാവിക സേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
പതിനഞ്ച് ഇന്ത്യൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രണ്ടു തവണ നടത്തിയ ആക്രമണ ശ്രമം പൊളിഞ്ഞിട്ടും പിന്മാറാതെ പാകിസ്ഥാൻ ആക്രമണ ശ്രമം തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താനായി സാംബ ജില്ലയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു ഭീകരരെ അതിർത്തി രക്ഷാ സേന വധിച്ചു.
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ആണ് സൂചന. ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിനുപിന്നാലെ ആണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നത്. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്‍റെ സൈനിക പോസ്റ്റ് തകർന്നു. നുഴഞ്ഞുകയറ്റ സംഘത്തെ വകവരുത്തുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
അതേസമയം പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർക്ക് കനത്ത ആൾനാശമാണ് ഉണ്ടായത്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ അനുയായികളും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് പുറമെ മറ്റ് നിരവധി ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഈ ഭീകരരുടെ സംസ്കാര ചടങ്ങുകൾക്ക് പാക് സൈനിക ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പാക് പതാക പുതപ്പിച്ചായിരുന്നു ഇവരുടെ സംസ്കാരം നടന്നത്. ഈ ചിത്രം കാട്ടുതീ പോലെ പ്രചരിച്ചിരുന്നു. ഭീകരർക്ക് പാകിസ്താൻ സൈനികർ വെള്ളവും വളവും നൽകി വളർത്തുന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോളിതാ, ആ ചിത്രം വീണ്ടും ലോകത്തിന് മുൻപാകെ, യുകെയിലെ ജനങ്ങൾക്ക് മുൻപാകെ ഉയർത്തിക്കാട്ടിയിരിക്കുകയാണ് യു കെയിലെ ഇന്ത്യയുടെ ഹെെ കമ്മീഷണർ വിവേക് ദൊരൈസ്വാമി.






