ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ‘ജലയുദ്ധം തുടരാൻ ഇന്ത്യ . ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് . ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്.ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടര്‍ച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. സിന്ധു നദിയില്‍ ഡാം കെട്ടിയാല്‍ തകര്‍ക്കുമെന്നാണ് പാക്കിസ്ഥാന്റെ വെല്ലുവിളി. ഇത് ഏറ്റെടുത്താണ് ഇന്ത്യ ഷട്ടറുകള്‍ താഴ്ത്തുന്നത്. ഡാമുകള്‍ തകര്‍ക്കണമെങ്കില്‍ ഇപ്പോള്‍ തകര്‍ത്തോളൂവെന്ന സന്ദേശമാണ് ഇതിലൂടെ നടക്കുന്നത്. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാര്‍ അണക്കെട്ടില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തും. അങ്ങനെ വന്നാല്‍ പാക്കിസ്ഥാനിലെ കര്‍ഷക പ്രതിസന്ധി കൂടും.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിന് രാജ്യം കനത്ത തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിന്ധു നദിയില്‍ ഡാം പണിത് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയുമെന്നതായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പാക് പൗരന്മാരെ തിരിച്ചയക്കല്‍, വിസ റദ്ദാക്കലും അനുവദിക്കാതിരിക്കലും, വാണിജ്യ ബന്ധം നിര്‍ത്തല്‍ തുടങ്ങിയ കടുത്ത നടപടികളും ഇന്ത്യ കൈക്കൊണ്ടു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാത്തരം ഇറക്കുമതിയും ഇന്നലെ അവസാനിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖത്ത് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തപാല്‍, പാഴ്സല്‍ ഇടപാടുകളും റദ്ദാക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള നിലപാടുകള്‍ ഇന്ത്യ കര്‍ശനമാക്കിയിരുന്നു . സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും ആക്രമണത്തിന് പിന്നാലെയായിരുന്നു . എന്നാല്‍ ഇന്ത്യയുടെ ഈ തീരുമാനം പാക്കിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയാണെന്നാണ് സൂചന . ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. ഡാം ഷട്ടര്‍ അടയ്ക്കുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്‌സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കരാര്‍ റദ്ദാക്കിയ ആദ്യ ദിവസങ്ങളില്‍ തന്നെ പാകിസ്ഥാനില്‍ കടുത്ത വരള്‍ച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് .പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകുമായിരുന്നു.
പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നൽകിയിരുന്നു. പ്രധാനമായും പഴം, സിമൻ്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്ന് 4.2 ലക്ഷം ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ മുൻപ് 28.6 ലക്ഷം ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.










