ഇസ്ലാമാബാദ്: ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള തരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക് മന്ത്രിയുടെ എക്‌സ് പോസ്റ്റ്. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താൻ തയ്യാറെടുക്കുകയുകയാണെന്നുമാണ് തരാര്‍ പറഞ്ഞത്. തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനകൾ നിലനിൽക്കെയാണ് പാകിസ്താൻ മന്ത്രിയുടെ പ്രതികരണം.
തിരിച്ചടിക്കായി ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കെയാണ് തരാർ ആശങ്ക പങ്കുവെച്ചത്. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടുനിന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി ചർച്ചകൾ നടത്തി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് വീണ്ടും യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. സൈനിക തയ്യാറെടുപ്പുകള്‍ അടക്കം യോഗം വിലയിരുത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഈ യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും.






