മൊറാദാബാദ്: അന്ധവിശ്വാസവും ആൾദൈവത്തിന്റെ ഉപദേശവും മാതാപിതാക്കൾ ആറ് വയസുള്ള കുട്ടിയെ കൊന്ന് കുഴിച്ചുമൂടി ആരോഗ്യമുള്ള കുട്ടി ജനിക്കാനായിട്ടാണ് ആറ് വയസുള്ള മൂത്ത കുട്ടിയെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയത് . ഉത്തര്‍പ്രദേശിലാണു സംഭവം. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിനു പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അനന്ദ്പാലിലെ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
സ്വന്തം വീടിനകത്തുതന്നെയാണ് ഇവര്‍ മകള്‍ താരയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. താന്ത്രിക് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി. താരയുടെ സഹോദരനും പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നു. ഒട്ടേറെ മരുന്നുകള്‍ പരീക്ഷിച്ചു. പക്ഷേ, അവയൊന്നും ഉപകാരപ്പെട്ടില്ലെന്നും താരയുടെ മുത്തശ്ശി പറഞ്ഞു.
അതേസമയം, താരയുടെ ആമാശയത്തിനുള്ളില്‍ ആഹാരമൊന്നും ഉണ്ടായിരുന്നില്ലെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നതെന്നു പൊലീസ് അറിയിച്ചു.


