തിരുവനന്തപുരം: തൃപുര – ബംഗാൾ മോഡലിൽ സംസ്ഥാന സർക്കാരിനെ തുടർഭരണത്തിലൂടെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി. സംസ്ഥാനത്ത് സർക്കാർ അധികാരത്തിൽ തുടരുന്നത് ഏതു വിധത്തിലും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിൽ പാർട്ടിയ്ക്കു ഗുണം വരുന്ന രീതിയിൽ സംസ്ഥാനത്ത് വൻ അഴിച്ചു പണിയ്ക്കു നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടികൾ വാരിയെറിഞ്ഞിട്ടും കേരളത്തിൽ ബി.ജെ.പിയ്ക്ക് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന തലത്തിൽ തന്നെ വൻ അഴിച്ചു പണി നടത്തി സംസ്ഥാന ഭരണം തന്നെ പിടിച്ചെടുക്കുന്ന രീതിയിൽ കാര്യങ്ങൾ മാറ്റി മറിയ്ക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വൻ പദ്ധതികളാണ് ബി.ജെ.പി നടത്തിയിരുന്നത്. എന്നാൽ, ഒന്നും എങ്ങും എത്തിയില്ലെന്ന കടുത്ത നിരാശ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇനി വേണ്ടത് ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുകയും, ഒപ്പം കോൺഗ്രസിനെ ദുർബലപ്പെടുത്തുകയുമാണ് എന്നു ബി.ജെ.പി തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനാണ് ബി.ജെ.പി നീക്കം.
മറ്റൊരു സർക്കാരിനുമില്ലാത്ത വിധം, അധികാരത്തിലേറെ മാസങ്ങൾക്കകം തന്നെ ഒരു പിടി ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ നിലവിൽ പിടിച്ചു കുലുക്കുകയാണ്. ആദ്യം മരംമുറിക്കേസായിരുന്നു എങ്കിൽ, പിന്നീട് എ.കെ ശശീന്ദ്രന്റെ പെൺവാണിഭം ഒതുക്കൽ കേസായിരുന്നു. ഇതിനു ശേഷം സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ കൂടി പുറത്തു വന്നതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലായി. ഇതിനിടെയാണ് ഏറ്റവും ഒടുവിൽ നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാർ തീർത്തും പ്രതിരോധത്തിലായിരിക്കുന്നത്.


