പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്ന് മുഖ്യമന്ത്രി; സെന്‍കുമാറിന്റെ നിര്‍ദേശം നടപ്പാക്കില്ല

കോട്ടയം: പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു ഘട്ടത്തിലും മാന്യത കൈവിടാന്‍ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തള്ളിപ്പറഞ്ഞും ജനമൈത്രി പൊലീസിനെ പിന്തുണച്ചും മുഖ്യമന്ത്രി സംസാരിച്ചു. പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പൊലീസ് മേധാവിയുടെ പ്രതികരണം കണ്ടു. ഇത്തരം പ്രതികരണങ്ങള്‍ ആശ്ചര്യകരമാണ്. നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പൊലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാന്‍ മാത്രമേ ഉപകരിക്കൂവെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ യഥാര്‍ഥ ഡ്യൂട്ടി മറികടന്നുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ടി.പി.സെന്‍കുമാര്‍  കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനമൈത്രി പൊലീസിനെ എതിര്‍ക്കുന്നു. അതല്ല പൊലീസിന്റെ ഡ്യൂട്ടി. 90 ശതമാനം പൊലീസുകാരും ഈ അഭിപ്രായമുള്ളവരാണ്. യഥാര്‍ഥ ഡ്യൂട്ടിക്ക് അപ്പുറമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനവും അന്വേഷണവും നടത്താന്‍ പൊലീസിനു സമയമില്ലാതെ വരും. അങ്ങനെ വരുമ്പോള്‍ മുന്നിലെത്തുന്ന നിസ്സഹായരോടു പൊലീസ് മോശമായി പെരുമാറുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ജനമൈത്രിക്കു നല്‍കിയ പകുതി തുകയെങ്കിലും പൊലീസ് സ്റ്റേഷനില്‍ അനുവദിച്ചിരുന്നെങ്കില്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാമായിരുന്നു. മൃതദേഹത്തെ മറയ്ക്കാനുള്ള തുണിക്കുള്ള കാശുപോലും നാട്ടുകാരില്‍നിന്നു വാങ്ങേണ്ട ഗതികേടിലാണു പൊലീസ്. കേസുകളുടെ എണ്ണം തികയ്ക്കാന്‍ പൊലീസുകാര്‍ക്കു ടാര്‍ഗറ്റുണ്ട്. ഇത്ര കേസ് പിടിക്കാന്‍ പറയുമ്പോള്‍ പിന്നെ ഉദ്യോഗസ്ഥര്‍ അതു മാത്രം പിടിക്കാന്‍ നിര്‍ബന്ധിതരാകും. അതോടെ നിരപരാധികള്‍ പോലും പീഡിപ്പിക്കപ്പെടും. ജില്ലാതലത്തിലാണു ടാര്‍ഗറ്റ് നല്‍കുകയെന്നും സെന്‍കുമാര്‍ പറഞ്ഞു.

Top