പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡ്..പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ 18 പേ‍ര്‍ അറസ്റ്റിൽ, 8 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി.രാജ്യത്ത് 100ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍.വലിയ പ്രതിഷേധം

തിരുവനന്തപുരം: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തി.റെയ്ഡിന് പിന്നാലെ 100ല്‍ അധികം പേര്‍ കസ്റ്റഡിയില്‍.പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേര്‍ കൊച്ചിയിൽ അറസ്റ്റിൽ. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി.

ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നൂറോളം ഇടങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ എന്‍ഐഎ റെയ്ഡ് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒഎംഎ സലാം ദേശീയ പ്രസിഡൻറ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡൻറ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലായിരുന്നു പുലര്‍ച്ചെ കേന്ദ്ര അന്വേഷണം ഏജന്‍സിയുടെ റെയ്ഡ്.

കേരളത്തിലും ഡല്‍ഹിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു നടപടി. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്.അന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് ഇന്ന് പുല‍‍ര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മ‍‌‌ഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. അടൂ‍ർ, ഈരാറ്റുപേട്ട വയനാട്, കാസർഗോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു. കാസർഗോട്ട് പിഎഫ് ഐ ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും മറ്റും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി. കണ്ണൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് പോപ്പുല‍ര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എൻഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നിൽ പ്രവ‍ര്‍ത്തക‍‍ർ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലുകളും മൂന്ന് ബുക്കുകളും 6 ലഘുലേഖകളും പിടിച്ചെടുത്തതായാണ് വിവരം.

മലപ്പുറത്തും വ്യാപക റെയ്ഡ് നടന്നു. മലപ്പുറത്തെ വീടുകളിൽ നിന്നാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Top