മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വി.എച്ച്.പി നേതാവ് പ്രാചി വീണ്ടും. ഹരിദ്വാറില്‍ ശിവ ഭക്തര്‍ മുസ്‌ലീങ്ങളുണ്ടാക്കുന്ന കന്‍വറുകള്‍ ബഹിഷ്‌കരിക്കണമെന്നാണ് പ്രാചി പറഞ്ഞത്. ശിവന് സമര്‍പ്പിക്കാനായി ഗംഗയില്‍ നിന്നുള്ള ജലം ശേഖരിക്കാനായി മുളയും മണ്‍കലവും ചേര്‍ത്തുണ്ടാക്കുന്ന പാത്രമാണ് കന്‍വറുകള്‍.
ഹരിദ്വാറില്‍ ശിവഭക്തര്‍ക്കുവേണ്ടിയുള്ള കന്‍വറുകളില്‍ 99%വും നിര്‍മ്മിക്കുന്നത് മുസ്‌ലീങ്ങളാണ്.’ എന്നാണ് പ്രാചി പറഞ്ഞത്. മീററ്റിലെ ഭഗ്പത് ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവരെ ബഹിഷ്‌കരിക്കണം. ഇവിടെ നിന്നും പോകാന്‍ അവരോട് പറയണം. അങ്ങനെ വന്നാല്‍ എന്റെ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.’ എന്നും അവര്‍ പറഞ്ഞു.
പ്രാചിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഭഗപത് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ സിങ്ങാണ് അന്വേഷണം നയിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസയില്‍ ജനിക്കുന്നവര്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെപ്പോലെയും ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെപ്പോലെയുമാണ് വളരുകയെന്നും പ്രാചി പറഞ്ഞു. ബി.ജെ.പി എം.പി പ്രഖ്യാ സിങ് താക്കൂറിനേയും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്‌സേയേയും പോലെയുള്ളവര്‍ ഒരിക്കലും മദ്രസയില്‍ ജനിക്കില്ലെന്നും പ്രാചി പറഞ്ഞു.
‘ ഗോദ്‌സെയേയും പ്രഖ്യാ സിങ് താക്കൂറിനേയും പോലെയുള്ളവര്‍ മദ്രസയിലല്ല ജനിച്ചതെന്ന് അവര്‍ പറയും. രാജ്യത്തെ ബുദ്ധിജീവികളെല്ലാം അപ്പോള്‍ മൗനം പാലിക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. എന്നെ തൂക്കിക്കൊന്നാലും ഞാന്‍ സത്യം പറയും. ഞാന്‍ ആ പ്രസ്താവനയെ പിന്തുണയ്ക്കുന്നു. ഗോദ്‌സെയേയും താക്കൂറിനേയും പോലുള്ളവര്‍ക്ക് മദ്രസയില്‍ ജനിക്കാന്‍ കഴിയില്ല.’ പ്രാചി പറഞ്ഞു.