സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ പ്രതി പൾസർ സുനി ആദ്യം ആക്രമിച്ചത് ലോഹിതദാസിന്റെ നായികയെയെന്നു റിപ്പോർട്ട്. കോട്ടയം സ്വദേശിയും കിളിരൂർ പീഡനക്കേസിൽ ആരോപണ വിധേയനുമായ നിർമ്മാതാവിന്റെ ക്വട്ടേഷൻ അനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സൂചന.
മൂന്ന് വർഷം മുൻപ് നടന്ന ആ ക്വൊട്ടേഷൻ. ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖർ ഇടപെട്ട് പറഞ്ഞു തീർത്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നടി പരാതി നൽകാൻ തയ്യാറായതുമില്ല.
ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു പൾസറിന്റെ ആദ്യ ക്വൊട്ടേഷൻ ആക്രമണം. സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസിലാക്കിയത് ഈ നിർമ്മാതാവിൽ നിന്നുമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇടനില നിന്നിരുന്നതും ഈ നിർമ്മാതാവാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ ലോഹിതദാസിന്റെ സിനിമയിലൂടെ രംഗത്ത് എത്തിയ ഒരു നടിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. നടിയോട് ഒരു നിർമ്മാതാവിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് ശേഷം സിനിമയിൽ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നത്. എന്നാൽ ചില രണ്ടാം നിര ചിത്രങ്ങളിൽ മാത്രമാണ് അവർക്ക് അവസരം ലഭിച്ചത്.