പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ സുനിയെ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സൂചന. മാധ്യമങ്ങളെ ഒഴിവാക്കി അതിരാവിലെ തന്നെയായിരുന്നു പോലീസിന്റെ നീക്കം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനെന്ന പേരിലാണു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഈ ഫോണിലൂടെ നടനും സംവിധായകനുമായ നാദിര്‍ഷയേയും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും പള്‍സര്‍ സുനി വിളിച്ചു സംസാരിച്ചിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തെ ചോദ്യം ചെയ്യലില്‍ സുനി ദിലീപിനെതിരെ മൊഴി നല്‍കിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്തന്‍ തയാറായില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യം ചെയ്ത ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലും തൃക്കാകര സ്‌റ്റേഷനിലും എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതിയെ മറ്റൊരിടത്തേയ്ക്കു മാറ്റി എന്ന മറുപടിയാണ് ലഭിച്ചത്. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഗൂഡാലോചന പുറത്ത് കൊണ്ടു വരാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുനിയെ ചോദ്യം ചെയ്യുന്നത് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയതെന്നാണ് സൂചന.

Top