പ്രവാസികള്‍ക്ക് മിനിമം വേതനവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പു നല്‍കി ഖത്തര്‍

രാജ്യത്തിലെ 20 ലക്ഷത്തിലേറെ വരുന്ന പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി ഖത്തര്‍ ഭരണകൂടം രംഗത്തെത്തി. തൊഴിലാളികളുടെ വേതന വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സഹായ ഫണ്ട് രൂപീകരിക്കാനുള്ള കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സഹായ നിധി രൂപീകരിക്കുന്നതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഇസ്സ അല്‍ നുഐമി പറഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി ഉറപ്പുനല്‍കുന്ന ‘വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷൂറന്‍സ് ഫണ്ട്’ കാബിനറ്റിന്റെ കീഴില്‍ സ്വതന്ത്രമായാവും പ്രവര്‍ത്തിക്കുക. രാജ്യത്തെ ജീവിതച്ചെലവ് കൂടി പരിഗണിച്ച് തൊഴിലാളികള്‍ക്ക് മിനിമം വേതനവും ഉറപ്പ് നല്‍കുന്നതാണ് പുതിയ ബില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നിയമസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 36 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഖത്തര്‍ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഖത്തര്‍ തൊഴില്‍ മന്ത്രിയും വിവിധ രാജ്യങ്ങളുടെ ഖത്തറിലെ മിഷന്‍ പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇത്. തൊഴിലുടമകളായോ മറ്റോ ഉണ്ടാകുന്ന തര്‍ക്കങ്ങളിലും കേസുകളിലും നിയമസഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022ലെ ഫിഫ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യ, നീപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ നിന്നുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുന്ന പുതിയ കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നേരത്തേ തൊഴിലാളികളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന ആരോപണവുമായി അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. ഖത്തര്‍ കൈക്കൊണ്ട നടപടി സുപ്രധാന ചുവടുവയ്പ്പാണെന്ന് ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷന്‍ വിശേഷിപ്പിച്ചു. ദോഹയില്‍ അധികൃതരുമായി തങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോ അഭിപ്രായപ്പെട്ടു. ഈ പദ്ധതികള്‍ കോണ്‍ഫെഡറേഷന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം, ഇവ നടപ്പിലാക്കുന്നതിലും സംഘടനയുമായി ഖത്തര്‍ സഹകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസി തൊഴിലാളികള്‍ക്ക് ജോലികള്‍ മാറുന്നതിനും രാജ്യം വിടുന്നതിനുമുള്ള നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് ഖത്തര്‍ കഴിഞ്ഞ വര്‍ഷം നിയമനിര്‍മാണം നടത്തിയിരുന്നു. കഫാല എന്നറിയപ്പെടുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായമനുസരിച്ച് ജോലി മാറാനും രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കാനും സ്‌പോണ്‍സറുടെ അനുവാദം വേണമെന്ന നിയമത്തിലാണ് ഇളവുകള്‍ വരുത്തിയത്. രാജ്യം വിടാനുള്ള അനുമതി നിഷേധിക്കപ്പെടുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സമീപിക്കാന്‍ ഗ്രീവന്‍സ് കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2015ല്‍ നടപ്പാക്കിയ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും വേതന വിതരണം അക്കൗണ്ട് വഴിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയില്‍ മാത്രമേ ശമ്പള വിതരണം പാടുള്ളൂ എന്നതായിരുന്നു നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top