തിരുവനന്തപുരം:ഉണ്ണിത്താന്‍ മുരലീ പോരിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം .ഇവരുടെ ശത്രുത ആയുധമാക്കി കോണ്‍ഗ്രസിലെ ഔദ്യോഗികപക്ഷം കരുക്കള്‍ നീക്കുന്നു എന്ന സൂചനകളാണ് പുറത്തു വരുന്നത് . പാര്‍ട്ടിനേതൃത്വത്തിനെതിരെ മുരളീധരന്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ ഉണ്ണിത്താനെ രംഗത്തിറക്കിയതിന് പിന്നില്‍ ഈ വൈരമാണെന്ന് ഐ ഗ്രൂപ്പ് ആരോപണം. ഇതിലൂടെ ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനും മുരളീധരനെ ഒതുക്കാനുമായിരുന്നു ശ്രമമെന്നും അവര്‍ ആരോപിക്കുന്നു.
2004ലെ ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒരുകാലത്ത് ഒരുഗ്രൂപ്പിലും വളരെ അടുത്ത ആള്‍ക്കാരുമായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെയും കെ. മുരളീധരനെയും അകറ്റിയത്. അന്ന് കൊല്ലം സീറ്റ് ആഗ്രഹിച്ചിരുന്ന ഉണ്ണിത്താന് അത് നല്‍കാതെ പകരം ശൂരനാട് രാജശേഖരനെ അവിടെ മത്സരിപ്പിച്ചതാണ് ഉണ്ണിത്താനും ഐഗ്രൂപ്പും തമ്മില്‍ ഇടയാന്‍ ഇടയാക്കിയത്. സീറ്റ് ശൂരനാടിന് നല്‍കിയതിന് പിന്നില്‍ മുരളിയായിരുന്നുവെന്നായിരുന്നു അന്ന് ഉണ്ണിത്താന്റെ പരാതി. 25 ലക്ഷം രൂപ വാങ്ങിക്കൊണ്ട് സീറ്റ് നല്‍കിയെന്നാണ് അന്ന് അദ്ദേഹം ആരോപിച്ചത്.
തുടര്‍ന്ന് മുരളിയെ വ്യക്തിപരമായി വളരെ മോശമായ രീതിയിലാണ് ഉണ്ണിത്താന്‍ ചിത്രീകരിച്ചത്. അന്നുമുതല്‍ മുരളിയെ കിട്ടുന്ന സ്ഥലത്തുവച്ചെല്ലാം അപമാനിക്കാനും ണ്ണിത്താന്‍ മടിച്ചില്ല. അതാണ് മുണ്ടുരുയലില്‍ കലാശിച്ചതും. ആ വൈരാഗ്യമാണ് ഇവിടെയൂം മുതലെടുക്കപ്പെട്ടത്.
മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരാമര്‍ശം നടത്തിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റോ പാര്‍ട്ടിയുടെ മറ്റ് അഞ്ച് വക്താക്കളോ അതിനോട് പ്രതികരിക്കാന്‍ തയാറായില്ല. അതേസമയം മുരളിയുടെ പരാമര്‍ശം വന്നയുടന്‍ തന്നെ പത്രസമ്മേളനം വിളിച്ചാണ് ഉണ്ണിത്താന്‍ മുരളിക്കെതിരെ ആഞ്ഞടിച്ചത്. അച്ഛന് ശ്രാദ്ധമിടാത്ത മകനെന്ന തരത്തിലുളള പരാമര്‍ശംവരെ അദ്ദേഹം നടത്തി. ഇതാണ് മുരളീധരപക്ഷത്തെ പ്രകോപിപ്പിച്ചത്. അതിനുശേഷം അടുത്തദിവസംനടത്തിയ പത്രസമമ്മളനത്തില്‍ എ ഗ്രൂപ്പിനെയും ഉണ്ണിത്താന്‍ പ്രകോപിപ്പിച്ചു. ഉമ്മന്‍ചാണ്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വലിച്ചിഴച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ അവരും ഉണ്ണിത്താനെതിരെ തിരിയാന്‍ തയാറെടുക്കുകയായിരുന്നു. ഇതിന്റെ ഫലമായി മുരളിയുടെ ആള്‍ക്കാരും ഒപ്പം എ ക്കാരും ചേര്‍ന്നാണ് ഉണ്ണിത്താനെ കൈകാര്യംചെയ്തത്. ഇനിയും ഉണ്ണിത്താനെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഉണ്ണിത്താന്‍ സ്വയം ഇത്തരത്തിലൊരുപ്രസ്താവനയുമായി രംഗത്തുവരില്ലെന്നാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 2004ല്‍ ഉമ്മന്‍ചാണ്ടിയാണ് ഉണ്ണിത്താന് പിന്നില്‍ ശക്തമായി ഉറച്ചുനിന്നത്. അന്ന് കരുണാകരനെതിരെയുള്ള ഉണ്ണിത്താന്റെ നിലപാടുകളെ പിന്നില്‍ നിന്നും പ്രോത്സാഹിപ്പിച്ചത്. ഉമ്മന്‍ചാണ്ടി പക്ഷമായിരുന്നു. അതിലൂടെ അവര്‍ രണ്ടുനേട്ടമാണ് കൊയ്തത്. കരുണാകരനെ ഒതുക്കിയെന്നുമാത്രമല്ല, ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും നിഷ്‌കാസിതനാക്കുകയും ചെയ്തു.
അതേ തന്ത്രമാണ് മറ്റുചിലര്‍ ഇപ്പോള്‍ പയറ്റുന്നത്. ഉണ്ണിത്താന് അവരാണ് പൂര്‍ണ്ണപിന്തുണ നല്‍കുന്നത്. അതിലൂടെ ഉമ്മന്‍ചാണ്ടിയേയും ഒപ്പം ഐ ഗ്രൂപ്പിനേയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ശക്തമായി നേരിടണമെന്നാണ് രണ്ടുഗ്രൂപ്പുകളിലുമുള്ള അഭിപ്രായം. ഐ ഗ്രൂപ്പ് പ്രത്യക്ഷത്തില്‍ ഒന്നിലും രംഗത്തുവരാന്‍ തയാറാല്ലെങ്കിലും എ ഗ്രൂപ്പ് ഉണ്ണിത്താനെ വിടില്ലെന്ന നിലപാടിലാണ്. ഒപ്പം അദ്ദേഹത്തിന് പിന്തുണയുമായി പിന്നില്‍ നില്‍ക്കുന്നവരായാലുംഅവരെ തുറന്നുകാട്ടാനുമുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്.
അതേസമയം അവസരം മുതലാക്കി ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയേയും ഹൈക്കമാണ്ടിനേയും വെല്ലുവിളിക്കുന്നു.ഉണ്ണിത്താന്റെ പ്രതികരണത്തിനു ശേഷം കോഴിക്കോട്ട് നടത്തിയ പ്രസംഗം, രാഹുല്‍ഗാന്ധിക്കെതിരായിരുന്നു. പ്രതിപക്ഷമില്ലാതെ വരുന്ന ഘട്ടങ്ങളില്‍ നെഹ്‌റു തൂലികാനാമങ്ങളില്‍ തനിക്കെതിരെ തന്നെ ലേഖനങ്ങള്‍ എഴുതുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അതിനര്‍ത്ഥം, രാഹുല്‍ഗാന്ധി സ്വയം വിമര്‍ശനം നടത്തണമെന്നാണ്. 1937 ല്‍ പോലും, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായ രാമാനന്ദ് ചാറ്റര്‍ജിയുടെ ‘മോഡേണ്‍ റിവ്യൂ’വില്‍ നെഹ്‌റു, ‘ചാണക്യ’ എന്ന തൂലികാനാമത്തില്‍ ‘രാഷ്ട്രപതി’ എന്ന സ്വയം വിമര്‍ശന ലേഖനം എഴുതിയിരുന്നു


