അക്ഷയ സെന്ററില്‍ മാനഭംഗശ്രമവും പിന്നീട് വീട്ടില്‍ക്കയറി വെട്ടുകത്തി ആക്രമണവും;സഹോദരന്മാർ അറസ്റ്റിൽ

മമ്പാട്:  പാസ്‌പോർട്ട് അപേക്ഷ നൽകാനും ആധാറിലെ തെറ്റു തിരുത്താനും അക്ഷയ സെന്ററിലെത്തിയ യുവതിയെ മാനംഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ സെന്റർ ഉടമ മമ്പാട് പള്ളിക്കുന്ന് വാളപ്ര സലാഹുദീൻ അയൂബി(45)നെ അറസ്റ്റു ചെയ്തു. പരാതിക്കാരിയുടെ വീട്ടിൽ കയറി ബന്ധുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാളുടെ സഹോദരൻ മുഹമ്മദ് ബഷീറി(50)നെയും നിലമ്പൂർ എസ്.ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തു. മമ്പാട് അക്ഷയ സെന്ററില്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുന്നതിനും ആധാറില്‍ വന്ന തെറ്റ് തിരുത്തുന്നതിനും വേണ്ടി ഉച്ചക്ക് 2 മണിയോടെ ചെന്ന യുവതിയെ വൈകീട്ട് 5 മണിക്ക് ആളുകള്‍ ഒഴിയുന്നതുവരെ കാത്തു നിര്‍ത്തുകയും പിന്നീട് അകത്തേക്കു വിളിച്ച് അകത്തു കടന്നപ്പോള്‍ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നീട് ഈ കാര്യം ഉന്നയിച്ച് ആളുകള്‍ അക്ഷയയില്‍ കയറി ഉപദ്രവിച്ചു എന്ന് പറഞ്ഞ് പ്രതിയുടെ സഹോദരങ്ങളായ മുഹമ്മദ് ബഷീര്‍, റിയാസ് ബാബു എന്നിവര്‍ വെട്ടുകത്തിയും പട്ടികയുമായി പരാതിക്കാരിയുടെ തറവാട്ടുവീട്ടില്‍ച്ചെന്ന് കുട്ടികളടക്കമുളളവരുടെ മുന്നില്‍ വെച്ച് ബന്ധുക്കളായ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ഭീതി പരത്തുകയും ചെയ്തു. കേസിലെ പ്രതി മുഹമ്മദ് ബഷീര്‍ എന്നയാളെ ഇന്ന് കാലത്ത് വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തു. ദൂരെ നിന്ന് പോലീസ് ജീപ്പ് കണ്ട് ഓടിയ പ്രതിയെ പോലീസ് ഓടിച്ച് പാടത്തു വെച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസില്‍ ഇനി പിടികൂടാനുളള റിയാസ് ബാബു എന്നയാള്‍ പ്രതികളുടെ അനിയനും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയുമാണ്. കാട്ടില്‍ നിന്ന് തടി മോഷണം, മണല്‍ക്കടത്ത് എന്നിങ്ങനെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ടിയാന്‍ പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതിന് 5 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇയാള്‍ ഒളിവിലാണ്.നിലമ്പൂര്‍ എസ്‌ഐ മനോജ് പറയറ്റ, ജിഎസ്‌ഐ അബൂബക്കര്‍, എഎസ്‌ഐ കമറുസ്സമാന്‍, ഡബ്ല്യുഎസ്‌സിപിഒ ഉമ്മുല്‍ സമീമ, സിപിഒമാരായ സുജിത്, മോന്‍സിനാഥ്, ദാനിയേല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

Top