പീഡനക്കേസില്‍ മൊഴിമാറ്റാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് വാങ്ങിയത് 5 ലക്ഷം രൂപ; സ്വന്തം അച്ഛനും അമ്മക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടി

ന്യൂഡല്‍ഹി: പീഡനത്തിനിരയായ വിവരം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി. പെണ്‍കുട്ടി തന്നെയാണ് സ്വന്തം മാതാപിതാക്കള്‍ക്കെതിരെ രംഗത്ത് വന്നത്. 2 പേര്‍ ചേര്‍ന്നാണ് 16കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ അമന്‍ വിഹാറില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. തങ്ങള്‍ക്കെതിരെ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയുന്നതിനായി മാതാപിതാക്കള്‍ക്ക് പ്രതികള്‍ 5 ലക്ഷം രൂപ നല്‍കിയെന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒളിവില്‍ പോയ അച്ഛന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. മൊഴി മാറ്റണമെന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് ആദ്യം സൗമ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസറ്റിലാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച്ചക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്തി. രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ദിനംപ്രതി അഞ്ചിലധികം പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

Top