വിമത ഭീഷണിയില്‍ എന്ത് ചെയ്യണമെന്നറിയാതെ മുസ്ലീം ലീഗ്;കോട്ടക്കലില്‍ കാരാട്ട് റസാഖിനെ പിന്തുണക്കുന്നതില്‍ സിപിഎമ്മിലും തര്‍ക്കം.

കോഴിക്കോട്: കൊടുവള്ളി നിമസഭാ മണ്ഡലത്തില്‍ ഉരുത്തിരിഞ്ഞ വിമതകലാപം പരിഹരിക്കാനാവാതെ മുസ്ലിം ലീഗ് കുഴയുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി എം എ റസാഖിന് ഏകപക്ഷീയമായി സീറ്റ് നല്‍കിയില്‍ പ്രതിഷേധിച്ചാണ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങള്‍ രാജിവച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലീഗ് തിരക്കിട്ട ശ്രമത്തിലാണ്. ബുധനാഴ്ച വൈകീട്ട് കാരാട്ട് റസാഖിനോട് അനുഭാവമുള്ളവരുടെ യോഗം ചേരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അണികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ലീഗ് നഗരസഭാ കണ്‍വെന്‍ഷന്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. നഗരസഭാ പരിധിയിലെ ബൂത്ത്, ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.കാരാട്ട് റസാഖിനൊപ്പം നില്‍ക്കുന്നവര്‍ ആരെല്ലാമാണെന്ന് ഇതുവരെ ലീഗ് നേതൃത്വത്തിന് ഒരറിവും ലഭിച്ചിട്ടില്ല. പാര്‍ട്ടി വിട്ട് തന്നോടൊപ്പം പരസ്യമായി ആരും വരേണ്ടതില്ലെന്നും വോട്ടുചെയ്ത് സഹായിച്ചാല്‍ മതിയെന്നുമാണ് കാരാട്ട് റസാഖ് പറയുന്നത്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും കാരാട്ട് പറയുന്നു.മുസ്ലിം ലീഗില്‍ കാരാട്ട് റസാഖ് പക്ഷക്കാര്‍ ആറു പഞ്ചായത്തുകളിലും നഗരസഭയിലുമുണ്ടെന്നിരിക്കെ ഇവയൊക്കെ വോട്ടായി മാറുമോ എന്ന ഭയവും ലീഗ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.എ. റസാഖും കാരാട്ട് റസാഖും തിങ്കളാഴ്ചയും പ്രചാരണപരിപാടികളില്‍ സജീവമായി. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രചാരണം കൊഴുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാരാട്ട് റസാഖ് കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി കാരാട്ട് റസാഖ്,പി ടി എ റഹീം എം എല്‍ എ, എളമരം കരീം എം എല്‍ എ, ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ നേരില്‍ കണ്ട് പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ ഇടതു പിന്തുണയെന്നത് റസാഖിന് അത്ര എളുപ്പത്തില്‍ കിട്ടില്‌ളെന്നാണ് ഇപ്പോള്‍ അറിയുന്നത്. റസാഖിനെ പിന്തുണക്കുന്നതിനെ ചൊല്ലി കടുത്ത ഭിന്നതയാണ് സിപിഎമ്മില്‍ നിലനില്‍ക്കുന്നത്. റസാഖിന്റെ പൂര്‍വകാല കള്ളക്കടത്ത് ബന്ധങ്ങള്‍തന്നെയാണ് പാര്‍ട്ടിയില്‍ കല്ലുകടിയാവുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ കുഴല്‍പ്പണ ഇടപാടുകളിലൂടെയാണ് റസാഖ് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയതെന്നത് പരസ്യമായ രഹസ്യമാണ്.

നേരത്തെ പല സിപിഐ(എം) നേതാക്കളും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വര്‍ണംകുഴല്‍പ്പണം കള്ളക്കടത്തുമായി റസാഖിനെതിരെ പലകേസുകളും ഉണ്ടായിട്ടും ലീഗ് നേതൃത്വം ഇടപെട്ട് അത് ഒതുക്കുകയായിരുന്നെന്നാണ് സിപിഐ(എം) ഒരു കാലത്ത് ആരോപിച്ചിരുന്നത്. ഒരു ദശാബ്ദക്കാലത്തോളം കള്ളക്കടത്തിലും കുഴല്‍പ്പണ വ്യവസായത്തിലും സജീവമായിരുന്ന റസാഖ് ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം മാന്യമായ മറ്റു ബസിനസുകളിലേക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കും കളം മാറുകയായിരുന്നു. പക്ഷേ ഒരു കള്ളക്കടത്തുകാരനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെന്ന് പ്രചാരണം വന്നാല്‍ അത് സംസ്ഥാനമൊട്ടാകെ തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്നാണ് സിപിഐ(എം) ജില്ലാനേതാക്കളില്‍ ഒരു വിഭാഗം കരുതുന്നുത്.

2006ല്‍ ലീഗിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പി.ടി.എ റഹീം പുറത്തുവന്നപ്പോള്‍ ഇടതുമുന്നണ പിന്തുണ നല്‍കുകയും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. റഹീമിനെ തഴയാന്‍ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകര്‍ത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നല്‍കിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തില്‍വരെ റഹീമിന്റെ സഹായത്തോടെ എല്‍ ഡി എഫ് ഭരണം പിടിച്ചിരുന്നു. പക്ഷേ റഹീമിന് ഉള്ള ക്‌ളീന്‍ ഇമേജ് കാരാട്ട് റസാഖിന് ഇല്ലാത്തതാണ് എല്‍.ഡി.എഫ് നേതാക്കളെ വലക്കുന്നത്.അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കൊടുവള്ളിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സിപിഐ(എം) നീക്കം നടത്തുന്നുണ്ട്.

ലീഗ് മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാരാട്ട് റസാഖ്. നടത്തിയിട്ടുള്ളത്. കാരാട്ട് റസാഖിന് സീറ്റ് നല്‍കണമെന്ന് പ്രാദേശിക തലത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തില്‍ സീറ്റ് എം എ റസാഖ് സ്വന്തമാാക്കുകയായിരുന്നു. വി എം ഉമ്മര്‍ മാസ്റ്ററെയോ കാരാട്ട് റസാഖിനെയോ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കോണ്ടാണ് എം എ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.

നിലവില്‍ മുന്‍സിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുന്‍ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ പങ്കടെുത്ത തദ്ദശേ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളില്‍ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പില്‍ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയില്‍ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തില്‍ എത്തിയത്.

Top