കൊച്ചി:കേരളത്തിൽ ഓരോ ദിവസവും വ്യാജ റിക്രൂട്ടിങ് തട്ടിപ്പ് പെരുകുകയാണ് .സമാനമായ വ്യാജ റിക്രൂട്ട്മെന്റ് നടത്തി 152 പേരിൽനിന്നു പണം തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എംജി റോഡിൽ ‘കൺസെപ്റ്റീവ്’ എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി, വിദ്യാർഥികളായ ചിലർക്കു ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കമിടുന്നതെന്ന് എസ്ഐ കെ.സുനുമോൻ അറിയിച്ചു.
എച്ച്ആർ, അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ ക്യാംപസുകളിൽ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരിൽ 1000 രൂപ അപേക്ഷകരിൽനിന്നു വാങ്ങുകയുമാണു ചെയ്യുന്നത്. എറണാകുളം ജില്ലയിലെ 3 ക്യാംപസുകളിൽ ഇവർ അഭിമുഖം നടത്തി. 152 പേരിൽ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡിപാർചർ ടെർമിനലിനു മുന്നിൽനിന്ന് അപേക്ഷകരെ വിഡിയോകോൾ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണു പതിവ്. തമ്മനത്ത് ഇതേ രീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.


