പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതനായിരുന്ന എന്‍. വാസുവിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്നു വാസു. കേസില്‍ അടുത്ത പ്രധാന പ്രതി എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡാണ്. വാസുവിന് പിന്നാലെ പത്മകുമാറും അറസറ്റിന്റെ മുള്‍മുനയിലാണ്.
വാസുവിന്റേതും പത്മകുമാറിന്റേതും ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നിയമനമായിരുന്നു.സി. പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍. കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ്. വാസുവിന്റെയും മുന്‍ തിരുവാഭാരണം കമ്മിഷണര്‍ ബൈജുവിന്റെയും മൊഴിയില്‍ പത്മകുമാറിനെതിരായ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്.കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള കര്‍ശന നിരീക്ഷണത്തിലായതാണ് ഇവര്‍ പ്രതികളാകാന്‍ കാരണം. ഇതുവരെ അറസ്റ്റിലായ ബോര്‍ഡ് മുന്‍ പ്രസിഡന്റും ജീവനക്കാരുമെല്ലാം സി.പി.എമ്മുകാരാണ്.
സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അറസ്റ്റുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്താല്‍ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയുണ്ടാക്കും. ഇതിന്റെ പ്രതിഫലനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കും. അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്.
എന്നാല്‍ കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നത് സര്‍ക്കാരിന് പിടിവള്ളിയാണ്.2019ല്‍ സ്വര്‍ണക്കവര്‍ച്ച നടന്നപ്പോള്‍ എ. പത്മകുമാറായിരുന്നു പ്രസിഡന്റ്. തുടര്‍ന്ന് വാസു പ്രസിഡന്റായതും സി.പി.എം നോമിനിയായാണ്. സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും 2006ലെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രി പി.കെ ഗുരുദാസന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു വാസു. തുടര്‍ന്ന് രണ്ടു തവണ ദേവസ്വം കമ്മിഷണറായി . കമ്മിഷണര്‍ പദവി ഒഴിഞ്ഞ് ഏഴുമാസത്തിനുള്ളില്‍ ദേവസ്വം പ്രസിഡന്റായി.








