സച്ചിൻ പൈലറ്റ് അടിയറവ് പറഞ്ഞു .രാജസ്ഥാനിൽ ബിജെപിയും മുട്ടുകുത്തി.

ന്യുഡൽഹി : ഒടുവിൽ സച്ചിൻ പൈലറ്റ് അടിയറവ് പറഞ്ഞു .രാജസ്ഥാനിൽ ബിജെപിയും മുട്ടുകുത്തി. സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് തിരിച്ചെത്തും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ, പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ തയാറാണെന്നറിയിച്ചു. സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും. കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി സീനിയേഴ്‌സിന്റെ സ്വാധീനം പ്രകടമാക്കുന്നതായിരുന്നു സച്ചിനെ തിരിച്ചെത്തിച്ച നീക്കം. കഴിഞ്ഞ 15 ദിവസത്തിനിടെ സീനിയര്‍ നേതാക്കളാണ് പൈലറ്റുമായി ബന്ധപ്പെട്ട് രാഹുലിനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

അതേസമയം കോണ്‍ഗ്രസ് നേതൃത്വവും നേതാക്കളും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന് നല്‍കുന്ന പദവികളുടെ കാര്യവും തീരുമാനിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകുന്നത്. സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. തിരിച്ചു പോകാനുള്ള സമ്മർദ്ദം സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചർച്ച നടത്തിയത്. രാഹുലിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കലാപക്കൊടിയുയർത്തിയാണ് സച്ചിൻ പൈലറ്റ് പാർട്ടിയിലെ വിമത നേതാവ് ആയത്. പാർട്ടിക്കുള്ളിലെ പോര് കോടതി കയറിയതോടെ, ഏതാനും ആഴ്ചകളായി സച്ചിനുമായുള്ള സമ്പർക്കം ഹൈക്കമാൻഡ് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ, തന്റെ ഭാഗം വിശദീകരിച്ച് കഴിഞ്ഞ ദിവസം സച്ചിൻ കത്തയച്ചതോടെയാണു വീണ്ടും അനുനയ ചർച്ച പുനരാരംഭിച്ചത്.

സച്ചിന്‍ ദീര്‍ഘനേരം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയാണ് തിരിച്ചുവരാന്‍ പൈലറ്റിനെ പ്രേരിപ്പിച്ചത്. രാഹുല്‍ സച്ചിന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് അദ്ദേഹം തിരിച്ചെത്തിയത്. സച്ചിന്‍ തിരിച്ചെത്തിയ കാര്യം കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. രാഹുലുമായി മനസ്സുതുറന്നുള്ള ചര്‍ച്ചകളാണ് സച്ചിന്‍ നടത്തിയതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും ഉറപ്പ് നല്‍കി.

സച്ചിനെ തിരിച്ചെത്തിക്കാനുള്ള ഘര്‍വാപസ്സി ഫോര്‍മുല ഒരുക്കിയത് രാഹുല്‍ ഗാന്ധിയാണ്. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയാണ്. സച്ചിന് സംസ്ഥാന അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി പദവും തിരിച്ച് നല്‍കുമെന്നാണ് രാഹുല്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇത് ഉടന്‍ ഉണ്ടാവില്ല. അധികം വൈകാതെ മന്ത്രിസഭാ പുനസംഘടന നടക്കും. അപ്പോഴാണ് ഉപമുഖ്യമന്ത്രി പദം നല്‍കുക. ദില്ലി നേതൃത്വത്തിനൊപ്പമാണ് സച്ചിന് താല്‍പര്യമെങ്കില്‍ നാളെ തന്നെ ആ പദവി നല്‍കാന്‍ രാഹുലിന് താല്‍പര്യമുണ്ട്.

പൈലറ്റിന്റെയും വിമതരുടെയും പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ രാഹുല്‍ നിയോഗിച്ചു. സോണിയാ ഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവര്‍ കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും. അതേസമയം സച്ചിനും അശോക് ഗെലോട്ട് ഒരുപോലെ പ്രശ്‌നം പരിഹരിക്കപ്പെട്ടതില്‍ സന്തോഷത്തിലാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണിത്. അവര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

സച്ചിനുമായുള്ള കൂടിക്കാഴ്ച്ച വൈകാരികമായിട്ടാണ് രാഹുല്‍ കണ്ടത്. കുട്ടിക്കാലം മുതല്‍ സച്ചിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് രാഹുലിനും സോണിയക്കും. പ്രിയങ്ക ഗാന്ധി സച്ചിന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. അതുകൊണ്ടാണ് സച്ചിനെതിരെ പരസ്യമായി ഒരു പ്രസ്താവന പോലും നടത്താന്‍ ഗാന്ധി കുടുംബം തയ്യാറാവാതിരുന്നത്. തിരിച്ച് സച്ചിനും അതേരീതിയിലാണ് പ്രതികരിച്ചത്. ഒരിക്കല്‍ പോലും രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നില്ല.

നിലവില്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ എംഎല്‍എമാരും പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേല്‍, വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വാര്‍റൂമില്‍ വെച്ചാണ് ചര്‍ച്ച. അതേസമയം പൈലറ്റ് ക്യാമ്പിലുള്ള രണ്ട് എംഎല്‍എമാര്‍ ഗെലോട്ടിന് പിന്തുണ പ്രഖാപിച്ചിട്ടുണ്ട്. ഭന്‍വര്‍ലാല്‍ ശര്‍മ ഗെലോട്ട് ക്യാമ്പിനൊപ്പമാണ്. ബ്രിജേന്ദ്ര ഓലയാണ് മറ്റൊരാള്‍. ഇയാള്‍ ദില്ലിയില്‍ നിന്ന് ജയ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ്. ഗെലോട്ടിനെ കണ്ട് സംസാരിക്കുമെന്നാണ് സൂചന.

അശോക് ഗെലോട്ട് വിമതര്‍ക്കെതിരെ കുതിരക്കച്ചവടത്തിന് എടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സച്ചിനെതിരെയുള്ള എല്ലാ കേസും പിന്‍വലിക്കും. അതേസമയം ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ല. വിമതരുടെ എല്ലാ പദവികളും തിരിച്ച് നല്‍കും. ഉടന്‍ തന്നെ മന്ത്രിസഭാ പുനസംഘടനയും നടക്കും. സച്ചിന്‍ പൈലറ്റ് ക്യാമ്പിലുള്ള എംഎല്‍എമാര്‍ ഇന്ന് രാത്രി തന്നെ ജയ്പൂരിലേക്ക് മടങ്ങും. അതേസമയം കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, പ്രിയങ്ക ഗാന്ധി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സച്ചിന്റെ പരാതികള്‍ പരിശോധിക്കുക.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം വരുമ്പോള്‍ അത് പരിഹരിക്കുന്നതില്‍ എപ്പോഴും മിടുക്ക് കാണിക്കുന്നത് സീനിയര്‍ നേതാക്കളാണ്. അഹമ്മദ് പട്ടേലും രണ്‍ദീപ് സുര്‍ജേവാലയും ഇത് വീണ്ടും കൃത്യമായി കാണിച്ച് തന്നിരിക്കുകയാണ്. രാഹുലിന്റെയും പ്രിയങ്കയുടെ നേതൃത്വ ശ്രമങ്ങള്‍ കാരണം സച്ചിന്‍ തിരിച്ചെത്തിയെന്ന് ജിതിന്‍ പ്രസാദ ട്വീറ്റ് ചെയ്തു. സച്ചിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഗൗരവ് ഗൊഗോയിയും ട്വീറ്റ് ചെയ്തു. വന്‍ സ്വീകാര്യതയാണ് സച്ചിന്റെ തിരിച്ചുവരവിന് ലഭിച്ചിരിക്കുന്നത്.

രാജസ്ഥാനിൽ ബിജെപി നിയമസഭാ കക്ഷി ചൊവ്വാഴ്ച വൈകിട്ട് നാലിനു യോഗം ചേരും. പാർട്ടിയുടെ രണ്ടു ഡസനോളം എംഎൽഎമാരെ കൂറുമാറ്റം ഭയന്നു ഗുജറാത്തിലേക്കു മാറ്റിയതു ചർച്ചയായതിനു പിന്നാലെയാണ് ഈ നീക്കം. നിയമസഭാ കക്ഷി യോഗം ചേരുമ്പോൾ എംഎൽഎമാർ എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. നേരത്തേ എംഎൽഎമാർ ഗുജറാത്തിൽ സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ പോയതാണെന്നും രാജസ്ഥാൻ പൊലീസ് മുഖ്യമന്ത്രി ഗെലോട്ടിന്റെ ഏജന്റുമാരായി ബിജെപി എംഎൽമാരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസിൽ ചേർന്ന ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎയും ബിഎസ്പിയും രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ കോൺഗ്രസിൽ ലയിച്ച എംഎൽഎമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ കോടതിയുടെ നിലപാട് ഗെലോട്ട് സർക്കാരിനു നിർണായകമാകും

Top