എല്ലാ ദൃഷ്ടിദോഷങ്ങളും അകലട്ടെ, സന്തോഷം മാത്രം നിലനില്‍ക്കട്ടെ; സഹോദരന് ആശംസകളുമായി അര്‍പ്പിത

ബോളിവുഡ് താരം സല്‍മാന്‍ ഖാന് വികാരാധീനമായ സന്ദേശവുമായി അര്‍പ്പിത ഖാന്‍. എല്ലാ മോശപ്പെട്ട അനുഭവങ്ങളും ഇല്ലാതായി സന്തോഷം മാത്രം എന്റെ സഹോദരന് ഉണ്ടാകട്ടെ എന്നാണ് അര്‍പ്പിത ആശംസിച്ചത്. ”എന്റെ ലോകം, എന്റെ സന്തോഷം, എന്റെ ദൗര്‍ബല്യം, എന്റെ അഭിമാനം, എന്റെ ജീവന്‍ എല്ലാമായ എന്റെ സഹോദരന്‍ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ. ആ വിജയത്തില്‍ മറ്റെല്ലാവരും നിഷ്പ്രഭമാകട്ടെ”. അര്‍പ്പിത കുറിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കിയെങ്കിലും രണ്ട് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം താരം ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ മറ്റ് പ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ കോടതി വെറുതെ വിടുകയായിരുന്നു. ജാമ്യം ലഭിച്ച് മുംബൈയിലെത്തിയ നടനെ കാണാന്‍ നിരവധി ബോളിവുഡ് താരങ്ങള്‍ ബാന്ദ്രയിലെ വസതിയില്‍ എത്തിയിരുന്നു. 1998ല്‍ ജോദ്പൂരില്‍ വെച്ച് പതിനെട്ടു വയസ്സ് പ്രായമുള്ള വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി സല്‍മാന്‍ വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയത്തായിരുന്നു സംഭവം. കൃഷ്ണമാനിനെ വേട്ടയാടിയതിന് അഞ്ചു വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന് വിധിച്ചത്. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് 13 ദിവസം സല്‍മാന്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

Top