പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ഫണ്ട് വെട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാന്‍ മമ്മൂക്ക തയ്യാറാവണമെന്ന് സന്ദീപ് വാര്യര്‍..

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ഫണ്ട് വെട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാന്‍ നടൻ മമ്മൂക്ക തയ്യാറാവണമെന്ന് യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു .പ്രിയ മമ്മൂക്കക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടുകൂടി ഫേസ്ബുക്കിലാണ് സന്ദീപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ പ്രചരണാര്‍ത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നു എന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിക് അബുവും സംഘവും പണപ്പിരിവ് നടത്തിയതെന്നും തുക ദുരിതാശ്വാസനിധിയിലേക്ക് അടച്ചിട്ടില്ലെന്നും ഇത് അങ്ങ് അടക്കമുള്ള മുഴുവന്‍ മലയാള സിനിമയിലെ കലാകാരന്മാര്‍ക്കും വലിയ അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് തുറന്നടിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയദുരിതാശ്വാസത്തിനായി ആഷിക് അബുവും സംഘവും നടത്തിയ പരിപാടിയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിച്ചിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ആരോപണങ്ങളും വിവാദങ്ങളും ശക്തമായിട്ടും ഇതിനു വിശദീകരണം നല്‍കാന്‍ പരിപാടിയുടെ മുഖ്യ സംഘാടകരായ ആഷിക്ക് അബുവും റീമാ കല്ലിങ്കലും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പരിപാടിയില്‍ ലാഭം ഉണ്ടായിട്ടില്ലെന്നും നഷ്ടമാണ് സംഭവിച്ചതെന്നും വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ മമ്മൂക്കക്ക് ഒരു തുറന്ന കത്ത്,

ഞാൻ അങ്ങയിലെ നടനെ ഇഷ്ടപ്പെടുന്ന ഒരു സിനിമ ആരാധകനാണ്. തനിയാവർത്തനവും സിബിഐ ഡയറിക്കുറിപ്പും വടക്കൻ വീരഗാഥയും ന്യൂഡൽഹിയും ഒക്കെ കണ്ട് അങ്ങയുടെ അഭിനയ മികവിന് മുന്നിൽ ആദരവോടെ നിന്നിട്ടുള്ള ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.

അങ്ങയുടെ അഭിനയം സിനിമയിൽ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അങ്ങ് ചെയ്യുന്ന ധാരാളം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട് . അതിനോടെല്ലാം വലിയ ബഹുമാനമാണ് ഉള്ളത്.

എന്നാൽ ഈയിടെയായി അങ്ങ് സിനിമയിലെ ഒരു പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നൽ പൊതു സമൂഹത്തിൽ ഉണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേയ്ക്ക് തന്നെയാണ്.

ആഷിക് അബു, റിമ കല്ലിങ്കൽ, ഷഹബാസ് അമൻ, ബിജിബാൽ, സയനോര, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്ന് രൂപീകരിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നടത്തിയ കരുണ സംഗീതനിശയുടെ പ്രചരണാർത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നല്ലോ.

അങ്ങ് പ്രസ്തുത പരിപാടിയുടെ പ്രചരണം നിർവഹിച്ചതോടെ അങ്ങയെ ഇഷ്ടപ്പെടുന്ന നിരവധി പേർ ആ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ഒരു തട്ടിപ്പായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അതു സംബന്ധിച്ച ഒരു വിശദീകരണം നൽകാൻ മമ്മൂക്കയും ബാധ്യസ്ഥനാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിക് അബുവും സംഘവും പണപ്പിരിവ് നടത്തുകയും തുക ദുരിതാശ്വാസനിധിയിലേക്ക് അടക്കാതിരിക്കുകയും ചെയ്തത്. കരുണ സംഗീതനിശയുമായി സഹകരിച്ച അങ്ങ് അടക്കമുള്ള മുഴുവൻ മലയാള സിനിമയിലെ കലാകാരന്മാർക്കും ഇത് വലിയ അപമാനമാണ്.

പ്രിയപ്പെട്ട മമ്മൂക്ക, അങ്ങയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് പറയട്ടെ, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം. പ്രളയ ദുരന്തത്തിന്റെ പേരിൽ പണം തട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വിശദീകരണവും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

എന്ന് സ്നേഹപൂർവ്വം
സന്ദീപ് ജി വാര്യർ

Top