ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചിഫ് ജസ്റ്റിസ് എസ് .എ . ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ രണ്ടാഴ്ചക്കം മറുപടി നല്‍കണം എന്ന് കാട്ടി കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് ശശി തരൂര്‍ ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. സമാനമായ കേസ് ദില്ലി, മധ്യപ്രദേശ്, ഹരിയാന, കര്‍ണടാക പൊലീസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുരുഗ്രാം സൈബര്‍ സെല്‍ ഹരിയാനയിലും ഉത്തര്‍ പ്രദേശില്‍ നോയിഡ പോലീസുമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയായിരുന്നു ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടിസ് അയച്ചു. രാജ്യദ്രോഹക്കേസെടുത്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി നടപടി. എഫ്ഐആ൪ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ബാലിശമായ പരാതികളിൽ ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാണ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു. ഈ ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു.
റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി.എന്നാൽ ട്വിറ്ററിൽ ലക്ഷകണക്കിന് ആൾക്കാർ പിന്തുരുടരുന്നവരുടെ ട്വീറ്റ്റുകൾ അക്രമങ്ങൾക്ക് വഴി വച്ചു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.









