സ്വന്തം ലേഖകൻ
കൊല്ലം: ഭർത്താവിനു ഉറക്കഗുളിക നൽകി മയക്കി കിടത്തിയ ശേഷം രാത്രിയിൽ കാമുകനുമായി ഭാര്യ ചാറ്റ് ചെയ്തത് മണിക്കൂറുകളോളം. ഭാര്യയുടെ രഹസ്യഇടപാടുകൾ സംബന്ധിച്ചു ഭർത്താവ് കണ്ടെത്തിയതോടെ യുവതി കാമുകനൊപ്പം ഒളിച്ചോടി. കരുനാഗപ്പള്ളിയിൽ ഒളിച്ചോടിയ ഭർതൃമതിയായ യുവതിയും യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. കരുനാഗപ്പള്ളി കമ്പാട്ട് മുക്ക് സ്വദേശി കിരൺ സേതു ആണ് യുവതിയുമായി ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് പോലീസിന് പരാതി നൽകി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഒളിച്ചോടിയ യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത സമുദായക്കാരായതിനാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് യുവതിയുടെ നാട്ടിൽ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. തുടർന്ന് ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും വീണ്ടും ബന്ധം സ്ഥാപിച്ചു.
യുവതിയുടെ പരിധിവിട്ടുള്ള ഫോൺ ഉപയോഗത്തിൽ സംശയം തോന്നിയ ഭർത്താവ് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് യുവതി പറഞ്ഞിരുന്നത്. ഭർത്താവിന് രാത്രിയിൽ ഉറക്ക ഗുളിക നൽകിയും യുവതി ഇയാളുമായി ചാറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പഴയ കാമുകനായ മനുവിനൊപ്പം യുവതി മുങ്ങുകയായിരുന്നു. മരുന്ന് മൊത്ത വിൽപ്പന ശാലയിലെ അക്കൗണ്ടന്റാണ് യുവതി. ഇവർക്ക് രണ്ട് മക്കളുണ്ട്.
ഇരുവരും ഒളിച്ചോടാൻ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി വസ്ത്രങ്ങളും ഡിഗ്രി സർട്ടിഫിക്കറ്റുകളും യുവതി നേരത്തെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. വേറെ വിവാഹിതനായ മനു ഒരു കുട്ടിയുടെ പിതാവാണ്. ഇയാളുടേത് പ്രേമവിവാഹമായിരുന്നു.