പന്തളം :പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്. പോറ്റിവളർത്തിയ മാതാപിതാക്കളെ കൊന്നു കിണറ്റിലിടുന്നതിലേക്കു മാത്യൂസ് ജോൺ എന്ന മജോയെ നയിച്ച പ്രകോപനത്തിന്റെ കാരണം വിചിത്രമാണ്: പിതാവിന് പെൺകുട്ടികളെ ഇഷ്ടമല്ല, അതിനാൽ തന്റെ ഒന്നര വയസ്സുള്ള മകളോടു സ്നേഹം കാട്ടുന്നില്ല. ജ്യേഷ്ഠന്റെ മകനോടാണ് സ്നേഹം. മജോയുടെ ജ്യേഷ്ഠൻ വർഗീസിന് മകനും മകളുമുണ്ട്. മകനോടാണ് ജോണിനു സ്നേഹമെന്നും മജോ പൊലീസിനോടു പറഞ്ഞു.
മുൻകോപിയായ മജോ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മജോ ലഹരിക്കോ മറ്റോ അടിമയാണെന്ന സൂചനകളില്ല. മദ്യപിക്കാറുണ്ടെന്നു സമ്മതിച്ചതായി പൊലീസ് പറയുന്നു. തന്റെ മകളോടു പിതാവ് ജോൺ സ്നേഹം കാട്ടുന്നില്ലെന്നു പറഞ്ഞു മജോ വഴക്കിട്ടപ്പോൾ ‘ഞാൻ പറഞ്ഞിട്ടല്ലല്ലോ നിനക്കു പെൺകുഞ്ഞു ജനിച്ചത്’ എന്നു ജോൺ മറുപടി പറഞ്ഞെന്നും ഇതു കേട്ട ദേഷ്യത്തിൽ കൈ ചുരുട്ടി ജോണിന്റെ തലയിൽ ഇടിച്ചെന്നുമാണ് മജോ പൊലീസിനോടു പറഞ്ഞത്.
ജോൺ മുഖമടിച്ചു വീണപ്പോൾ മരണം ഉറപ്പാക്കാൻ തടിക്കഷണം കൊണ്ടു പല തവണ തലയ്ക്കടിച്ചു. എന്നാൽ, ജോണിന്റെ തലയിൽ മുറിവുകൾ കണ്ടില്ലെന്നു പന്തളം സിഐ ആർ.സുരേഷ് പറഞ്ഞു. തലയിൽ പണ്ടെന്നോ മുറിവേറ്റതിന്റെ പാടുണ്ടായിരുന്നു. മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചതിന്റെ അടയാളമുണ്ട്. ഇത് മുഖമടിച്ചു വീണപ്പോഴുണ്ടായ മുറിവിൽനിന്നാവാം. ലീലാമ്മയുടെ തലയ്ക്കു പിന്നിലും നെറ്റിയിലും മുറിവുണ്ടായിരുന്നു.വീടിനു സമീപത്തെ റബർ തോട്ടത്തിലെ കിണറ്റിൽ മൃതദേഹങ്ങൾ തള്ളിയ ശേഷം ഭാഗികമായി മണ്ണിട്ടു മൂടിയ നിലയിലായിരുന്നു. ജൂൺ 25ന് ആണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് അറിയിച്ചു.തന്റെ ഒന്നര വയസ്സുള്ള മകളെ വേണ്ടത്ര സ്നേഹിക്കാത്തതിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് മജോ പൊലീസിനോടു പറഞ്ഞു. ജോൺ മരിച്ചു കിടക്കുന്നതു കണ്ടു ബഹളം വച്ചതിന് ലീലാമ്മയെയും കൊലപ്പെടുത്തി.പൊലീസ് പറയുന്നത്: 25ന് ഉച്ചകഴിഞ്ഞ് ജോണും മജോയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മജോയുടെ ഭാര്യ നിഷയും മകളും കുറച്ചു ദിവസമായി നിഷയുടെ കോട്ടയത്തെ വീട്ടിലായിരുന്നു. വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് തർക്കമുണ്ടായത്. ജോൺ പ്രകോപനപരമായി സംസാരിച്ചപ്പോൾ മജോ കൈ ചുരുട്ടി ജോണിന്റെ തലയ്ക്കിടിച്ചു. 
കമിഴ്ന്നു വീണ ജോണിന്റെ തലയിൽ മജോ തടിക്കഷണം കൊണ്ട് പല തവണ അടിച്ചു. ശേഷം മൃതദേഹം ശുചിമുറിയിൽ വച്ച ശേഷം താഴത്തെ മുറിയിലെത്തി.പുറത്തു പോയിരുന്ന ലീലാമ്മ നാലു മണിയോടെ തിരിച്ചെത്തി ജോണിനെ അന്വേഷിച്ചു. മുകളിലുണ്ടെന്നു മജോ പറഞ്ഞു. മുകളിലെത്തിയ ലീലാമ്മ അനക്കമില്ലാതെ കിടക്കുന്ന ജോണിനെക്കണ്ട് നിലവിളിച്ചു. പിന്നാലെയെത്തിയ മജോ തടിക്കഷണം കൊണ്ട് ലീലാമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി.പിറ്റേന്ന് ഉച്ച കഴിയുന്നതു വരെ മൃതദേഹങ്ങൾ വീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീട് ചാക്കും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് കെട്ടിപ്പൊതിഞ്ഞു. മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കയറ്റി സമീപത്തെ കിണറ്റിൽ തള്ളി. മഴയുണ്ടായിരുന്നതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.
രണ്ടു ദിവസം കഴിഞ്ഞു കിണറ്റിൽനിന്നു ദുർഗന്ധം വമിക്കുന്നതായി റബർ ടാപ്പിങ്ങിനെത്തിയ ആൾ മജോയെ അറിയിച്ചിരുന്നു. നായ്ക്കളെ കൊന്നു കിണറ്റിലിട്ടതാണെന്നായിരുന്നു മറുപടി.ഒന്നാം തീയതി മജോ പറക്കോട്ടുനിന്നു മണ്ണുമാന്തി യന്ത്രം വാടകയ്ക്കു വിളിച്ചുകൊണ്ടുവന്നാണ് കിണർ മൂടാൻ ശ്രമം നടത്തിയത്. നായ്ക്കൾ ചത്തു കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടെന്നാണ് അപ്പോഴും മജോ പറഞ്ഞത്.
മണ്ണിടും തോറും മൃതദേഹങ്ങൾ വെള്ളത്തിൽ പൊങ്ങി വരാൻ തുടങ്ങിയതോടെ ജെസിബി ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരിക്കാൻ മൂടൽ ശ്രമം ഉപേക്ഷിക്കാമെന്ന് മജോ പറഞ്ഞു.ഇതിനിടയിൽ ജോണിനെയും ലീലാമ്മയെയും അന്വേഷിച്ചവരോട് പോട്ടയിൽ ധ്യാനത്തിനു പോയെന്നാണ് മജോ മറുപടി പറഞ്ഞത്. ഇന്നലെ രാവിലെ ഖത്തറിലുള്ള ജ്യേഷ്ഠൻ വർഗീസ് ജോണിനെ മജോ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വർഗീസ് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. അവരാണ് പൊലീസിൽ അറിയിച്ചത്.പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പ്രതിയെ പന്തളം സിഐ ആർ.സുരേഷിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. മൃതദേഹങ്ങൾ കഷണങ്ങളാക്കി മാറ്റാനും ആലോചിച്ചതായി മജോ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.


