ദിലീപിനെ സന്ദർശിക്കുന്നതിന് നിയന്ത്രണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദർശനത്തിന് അനുമതി നൽകൂ. സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നടപടിയെന്നു ജയിൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിനെ കാണാൻ നിരവധി സഹപ്രവർത്തകരാണ് എത്തിയത്. ജയിലിൽ സന്ദർശകരുടെ എണ്ണത്തിൽ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലാണ് ദിലീപിനെ കാണാൻ ചലച്ചിത്ര പ്രവർത്തകർ ആലുവ സബ് ജയിലിലേക്കു കൂടുതലായെത്തിയത്.
നടന്മാരായ ജയറാം, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, വിജയരാഘവൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചത്.
നേരത്തെ, ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനിടെ, അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി കഴിഞ്ഞദിവസം പിതാവിന് ബലിയിട്ടിരുന്നു.
Top