തീപിടിച്ച നിലയില്‍ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് യുവാവ് ഓടിക്കയറി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍നിന്നും റോഡ് മുറിച്ചു കടന്നു ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് തീ പിടിച്ച നിലയില്‍ എത്തുകയായിരുന്നു.അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഓടിവന്ന വരാന്തയില്‍ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലമായി കീഴാറ്റൂര്‍ 18 ലായിരുന്നു ഫവാസ് താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top