സ്വന്തം ലേഖകൻ
കൊച്ചി: നടൻ ദിലീപിനെതിരായ ആരോപണങ്ങൾ തെളിഞ്ഞില്ലെങ്കിൽ കുടുങ്ങുക ജയിൽ അധികൃതരും പൾസർ സുനിയും. സംഭവത്തിൽ ജയിലിൽ നിന്നു അയച്ച കത്ത് ജയിൽ അധികൃതർ കണ്ട ശേഷമാണ് പോസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഗൂഡാലോചന എന്ന വാദം തെളിഞ്ഞില്ലെങ്കിൽ ഇവർ കേസിൽ കുടുങ്ങാനുള്ള സാധ്യത വർധിക്കുന്നത്.
ജയിൽ അധികൃതരും പൾസർ സുനിക്കൊപ്പം ഭീഷണിപ്പെടുത്തിയെന്ന് കത്തെഴുതിയ വിപിൻ ലാൽ വ്യക്തമാക്കിയതിനാൽ ജയിലധികൃതരും കുരുക്കിലാകും.
ഈ മൊഴി കോടതിയിലും വിപിൻ ലാൽ ആവർത്തിച്ചാൽ പൊലീസ് കേസെടുത്തില്ലെങ്കിലും കോടതി നേരിട്ട് സുനിക്കും ജയിലധികൃതർക്കുമെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജയിലിനുളളിലെ സിസിടിവി ദൃശ്യങ്ങൾ സമഗ്രമായി പരിശോധിക്കുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിപിൻ ലാലിന്റെ വെളിപ്പെടുത്തലോടെ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന ദിലീപിന്റെ പരാതിക്ക് ശക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്.
കത്തെഴുതിയ ആൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പൾസർ സുനി ജയിലിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നാദിർഷയെ വിളിച്ച് പ്രതി ഒന്നര കോടി ആവശ്യപ്പെട്ടപ്പോൾ ദിലീപിന്റെ പേര് പറഞ്ഞാൽ രണ്ടരക്കോടി തരാൻ ആളുണ്ടെന്ന് പറഞ്ഞതും നടൻ പൃഥ്വിരാജ്, പൂർണ്ണിമ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകൾ പരാമർശിക്കുകയും ചെയ്തതിനാൽ ഇവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതും അനിവാര്യമായിരിക്കുകയാണിപ്പോൾ.
പൾസർ സുനിക്ക് അനുകൂലമായാണ് സഹതടവുകാരൻ വിഷ്ണുവിന്റെ മൊഴിയെങ്കിലും കത്തെഴുതിയ വിപിൻ ലാലിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമാവുകയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ പൾസർ സുനിക്കൊപ്പം വിപിൻ ലാലിനെയും വിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതിനാൽ യാഥാർത്ഥ്യം പുറത്തു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


