തൃശൂർ: ആശ്രമ നിവാസികളായിരുന്ന കുട്ടികളെ പീഢിപ്പിച്ച കേസിൽ സ്വാമിക്കെതിരെ പോക്സോ കേസ്. ശിവഗിരി മഠം തൃശ്ശൂർ കൊറ്റനല്ലൂർ ബ്രഹ്മാനന്ദാലയം ബ്രാഞ്ച് കാര്യദർശി സ്വാമി ശ്രീനാരായണ ധർമവ്രതനെതിരെയാണ് പൊലീസ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ആശ്രമത്തിൽ താമസിച്ചിരുന്ന അഞ്ച് ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയെ തുടർന്നാണ് കേസ്. പീഢനവിവരം പുറം ലോകമറിഞ്ഞതോടെ സ്വാമി ഒളിവിൽ പോയതായും വിവരമുണ്ട്. അതേസമയം, കേസുകൾ ഇനിയും രജിസ്റ്റർ ചെയ്യപ്പെട്ടേക്കാമെന്ന് പൊലീസ് പറയുന്നു.
നിലവിൽ അഞ്ചു കേസുകളിലാണ് സ്വാമിക്കെതിരെ പോക്സോ ചുമത്തിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായി അഞ്ചുകുട്ടികൾ സ്വാമിക്കെതിരെ പരാതി നൽകിയിരുന്നു. ഒരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഐപിസി 377 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ടു കുട്ടികൾ കൂടി പരാതി നൽകാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അങ്ങനെയെങ്കിൽ കേസുകളുടെ എണ്ണം വീണ്ടും ഉയർന്നേക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദരിദ്രരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് കൊറ്റനല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമം. അടുത്തുള്ള സ്‌കൂളിൽ പോയി പഠിക്കാനും പൂജാവിധികളും മറ്റും പഠിക്കാനും ആശ്രമത്തിൽ സൗകര്യമുണ്ടായിരുന്നു. ചൈൽഡ് ലൈനിൽ ഒരുകുട്ടി പരാതി നൽകിയതോടെയാണ് പീഢനവിവരം പുറം ലോകമറിഞ്ഞത്. പിന്നീട് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള കുട്ടികളും ചൂഷണത്തിനിരയായതായി കണ്ടെത്തിയത്.


