ചരിത്രപരമായ പുതുയുഗത്തിന് തുടക്കം.വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്പും ഒപ്പുവച്ചു.നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും.ട്രംപിന്റെ താരിഫ് യുദ്ധത്തിന് ഇന്ത്യയുടെ മറുപടി

ന്യുഡൽഹി :രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർത്ഥ്യമായി. നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

ഡൽഹിയിൽ നടന്ന 16മത് ഇന്ത്യ-ഇയു ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലിയണും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

200 കോടി ജനങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ഈ കരാർ ലോക ജി.ഡി.പി.യുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും സ്വാധീനിക്കും. യൂറോപ്പിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 97 ശതമാനത്തിനും ഇനി നികുതി ഭാരമുണ്ടാകില്ല. ഇത് വഴി പ്രതിവർഷം 4 ബില്യൺ യൂറോ വരെ ലാഭിക്കാൻ സാധിക്കും. ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, ഐ.ടി സേവനങ്ങൾ എന്നിവയ്ക്ക് വലിയ കുതിച്ചുചാട്ടം ലഭിക്കും. യൂറോപ്യൻ കാറുകൾക്കും മറ്റ് ലക്ഷ്വറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ വില കുറയും.

വ്യാപാരത്തിന് പുറമെ പ്രതിരോധ മേഖലയിൽ സഹകരിക്കാനും ക്രിട്ടിക്കൽ ടെക്നോളജികൾ പങ്കുവെക്കാനും ഇരുപക്ഷവും ധാരണയിലെത്തി. അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളും ചൈനയുമായുള്ള വ്യാപാര അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഈ പങ്കാളിത്തം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. “ഇതൊരു കേവല വ്യാപാരക്കരാറല്ല, മറിച്ച് പൊതുവായ ഐശ്വര്യത്തിനുള്ള രൂപരേഖയാണ്,” എന്ന് സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ തന്റെ ഗോവൻ പാരമ്പര്യത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചതും ഉച്ചകോടിയിൽ ശ്രദ്ധേയമായി. ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിയമപരമായ പരിശോധനകൾക്ക് ശേഷം അടുത്ത ആറ് മാസത്തിനുള്ളിൽ കരാർ പൂർണ്ണമായി ഒപ്പുവെക്കും, അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.

Top